വെള്ളറട: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പകൽവീടിന് പ്രവർത്തനമില്ല. വെള്ളറട ഗ്രാമപഞ്ചായത്തിൽ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപ ചെവഴിച്ചാണ് കൃഷിഭവനു സമീപം ആധുനിക സംവിധാനങ്ങളോടെ പകൽവീട് പണികഴിപ്പിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറിയത്.
ആദ്യം വൈദ്യുതി കണക്ഷൻ കിട്ടുന്നതിനുള്ള കാലതാമസം ഉണ്ടായിരുന്നെങ്കിലും വൈദ്യുതി ലഭിച്ചിട്ടും പകൽവീട് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പകൽവീടിന്റെ ചുമതലയ്ക്കുള്ള ആളെ ലഭിക്കാത്തതാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ താമസം നേരിടുന്നതെന്നാണ് അധികൃതർ പറയുന്നത്. വയോജനങ്ങൾക്ക് രാവിലെ 8 മുതൽ വൈകിട്ട് 5വരെ ഇവിടെയിരുന്ന് വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും രണ്ടു നിലകളിലായി പണികഴിപ്പിച്ച ഈ കെട്ടിടത്തിലുണ്ട്.
ആധുനിക സംവിധാനങ്ങളോടെ
ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കളയും ടിവിയും പുസ്തകങ്ങളും മരുന്ന് സൂക്ഷിക്കാൻ ഫ്രിഡ്ജും സജ്ജീകരിച്ചിട്ടുണ്ട്. പത്തുലക്ഷം രൂപ ബ്ളോക്ക് പഞ്ചായത്ത് ചെലവഴിച്ചതിൽ ഏഴു ലക്ഷം രൂപ കെട്ടിടത്തിനും മൂന്നു ലക്ഷം രൂപ മറ്റു സജ്ജീകരണങ്ങൾക്കുമാണ് ഒരുക്കിയത്. ഫർണിച്ചർവരെ സജീകരിച്ചുകഴിഞ്ഞു. വയോജനങ്ങളിൽ നിന്നും ഒരു കമ്മിറ്റി രൂപീകരിച്ച് ഒരാൾക്ക് കെട്ടിടത്തിന്റെ ചുമതല കൈമാറാനായിരുന്നു തീരുമാനമെങ്കിലും ആരും മുന്നോട്ട് വരാത്തതാണ് പ്രവർത്തനം നീണ്ടുപോകാൻ കാരണം.
പ്രവർത്തനമില്ലാതെ
ഗ്രാമപഞ്ചായത്തിൽ കത്തിപ്പാറ കോളനിയിലും പകൽവീട് പണികഴിപ്പിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനമില്ലാതെ കിടക്കുകയാണ്. എന്നാൽ ബ്ളോക്ക് പഞ്ചായത്ത് മറ്റു ഗ്രാമപഞ്ചായത്തുകളിൽ പണികഴിപ്പിച്ച പകൽവീടുകളെല്ലാം പ്രവർത്തിക്കുന്നുണ്ട്.
നടപടികൾ ഉണ്ടാകുന്നില്ലെന്ന്
വെള്ളറടയിലെ വീടുകൾ പ്രവർത്തിപ്പിക്കാത്തതിൽ വയോജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇവർ നിവേദനവുമായി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചതുമാണ്. വീടുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരാളെ നിയമിക്കാൻ ബ്ളോക്ക് പഞ്ചായത്തിൽ ഓണറേറിയം നൽകുന്നതിന് വ്യവസ്ഥയുണ്ട്. എന്നാൽ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് കാലതാമസമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |