വെള്ളറട: അതിർത്തിയിൽ എക്സൈസ് ചെക്ക്പോസ്റ്റില്ലാത്തതിനാൽ ലഹരി വസ്തുക്കളുടെ കടത്ത് വ്യാപകമാവുകയാണ്. കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ മൊത്തക്കച്ചവടക്കാരുടെ ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടകാർക്ക് ആവശ്യാനുസരണം എത്തിച്ചുകൊടുക്കുകയാണ്. കഞ്ചാവും ലഹരിയുമുള്ള പാൻ ഉത്പന്നങ്ങൾ വരെ അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല എന്നീ മേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്ത ദിവസം പുലർച്ച മുതൽ ചന്തയ്ക്കുള്ളിൽ തന്നെ പാൻ ഉത്പന്നങ്ങൾ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ട്.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽ കൂടുതൽ യുവാക്കളും വിദ്യാർത്ഥികളുമാണ്. കവറിനു പുറത്ത് രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പന്നങ്ങൾക്ക് നാലിരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്. പൊലീസോ ആരോഗ്യവകുപ്പ് അധികൃതരോ വില്പന തടയുന്നതിനോ കച്ചവടകാരെ പിടികൂടാനോ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അതിർത്തിഗ്രാമങ്ങളിൽ ലഹരി വസ്തുകളുടെ ഉപയോഗം വർദ്ധിക്കുകയാണ്. വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗ്രാമത്തിലെ യുവാക്കൾ മാരകരോഗങ്ങൾക്ക് അടിമയാകും.
വെള്ളറടയിൽ എക്സൈസ് ഓഫീസ് സ്ഥാപിക്കണം
അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള-തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരിക്കച്ചവടം നിയന്ത്രിക്കാൻ കഴിയും. വല്ലപ്പോഴും അമരവിളയിൽ നിന്നെത്തുന്ന എക്സസൈസ് അതികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പിടിയിലാവുന്നതും പതിവാണ്.
ലഹരി വസ്തുകൾ ഒഴുകുന്നു
അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യമായി നടക്കാത്തതുകാരണം തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്തിക്കൊണ്ടുവരുന്നുണ്ട്. ഗ്രാമങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം തടയുന്നതിന് ഒരു പരിധിവരെ അതിർത്തിയിലെ പരിശോധനകൾ സഹായിക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |