തിരുവനന്തപുരം: വഞ്ചിയൂർ,ആറ്റിങ്ങൽ കോടതികളിലെ ബോംബ് ഭീഷണി സന്ദേശങ്ങളെത്തിയത് ഡാർക്ക് വെബ് വഴിയെന്ന് കണ്ടെത്തൽ. ഡാർക്ക് വെബിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന ടോർ എന്ന ബ്രൗസർ വഴിയാണ് സന്ദേശം ലഭിച്ചത്. ലോകത്തിലെതന്നെ ഒരു അന്വേഷണ ഏജൻസികൾക്കും ഡാർക്ക് വെബ് വഴി സന്ദേശം അയക്കുന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സന്ദേശങ്ങളുടെ ഉറവിടസ്ഥാനം മാത്രം കണ്ടെത്താനേ സാധിക്കൂ. ഐ.പി സ്പൂഫിംഗ് എന്ന വ്യാജ വിദ്യ ഉപയോഗിക്കുന്നതുകൊണ്ട് രാജ്യം കണ്ടെത്തിയാലും അത് കൃത്യമായിരിക്കണമെന്നില്ല.
മൈക്രോസോഫ്റ്റിന്റെ രണ്ട് ഈ മെയിൽ സേവനമാണ് ഹോട്ട്മെയിലും ഔട്ട്ലുക്കും. ഇതുവഴിയാണ് സന്ദേശം ലഭിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്താൻ സിറ്റി സൈബർ സെൽ മൈക്രോസോഫ്റ്റിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. ഭീഷണി ജനങ്ങളെ പരിഭ്രാന്തരാക്കാനുള്ള ചില സംഘങ്ങളുടെ പദ്ധതിയാണെന്നും അത് വ്യാജമാകാനുള്ള സാദ്ധ്യതയുണ്ടെന്നും സൈബർ സെൽ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചയാണ് ആറ്റിങ്ങൽ,വഞ്ചിയൂർ കോടതികളുടെ ജി-മെയിലിലേക്ക് സന്ദേശമെത്തിയത്.
കളക്ടറേറ്റിലെ ബോംബ് ഭീഷണിയുടെ ഉറവിടം സ്വീഡൻ,അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങളും സൈബർ സെല്ലിന് ലഭിച്ചിട്ടില്ല. രണ്ട് മാസം മുമ്പ് കിഴക്കേകോട്ട,വഴുതക്കാട് എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു നേരെ വന്ന ബോംബ് ഭീഷണിയുടെ വിശദാംശങ്ങളും മൈക്രോസോഫ്റ്റിൽ നിന്ന് ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |