പാലോട്: ഓണം പടിവാതിൽക്കലെത്തിയിട്ടും ഈറ്റത്തൊഴിലാളികളുടെ ദുരിതത്തിന് കുറവില്ല. അധികൃതരും തിരിഞ്ഞുനോക്കാതായതോടെ ഈറ്റ ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്ന പരമ്പരാഗത തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് ഇവരെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. ഇടിത്താർ, മുത്തിപ്പാറ മേഖലകളിലെ ഈറ്റത്തൊഴിലാളികൾക്ക് ഈ ഓണം പട്ടിണിയുടേതാകുമെന്ന ഭയമാണ്. വിവാഹസദ്യ ഒരുക്കുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ ഉത്പന്നങ്ങളും ചെലവായിരുന്നത്. എന്നാൽ ഇവന്റ് മാനേജ്മെന്റ് മേഖല വിവാഹനടത്തിപ്പ് ഏറ്റെടുത്തതോടെ ഉത്പന്നങ്ങൾ ഏറക്കുറെ ഉപേക്ഷിച്ചത് തൊഴിലാളികളെ വലയ്ക്കാൻ തുടങ്ങി. ഇവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ അധികൃതരും തയാറാകാതായതോടെ വലിയ പ്രതിസന്ധിയാണ് തൊഴിലാളികൾ നേരിടുന്നത്. അതിജീവനത്തിന് വഴികാണാതെ വലയുന്ന പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.
ഉത്പന്നങ്ങൾക്ക് വിലയില്ല
പ്രാദേശിക മാർക്കറ്റിൽ 200 മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്. കിട്ടുന്നത് മതിയെന്ന് കരുതിയാലും ഇവ വിറ്റുപോകാത്തതിന്റെ പ്രതിസന്ധി വേറെയാണ്. വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഇപ്പോൾ ഈറ്റ ലഭിക്കാൻ ഉൾവനങ്ങളിലേക്ക് പോകണം.ത്യാഗം സഹിച്ച് ഈറ്റയെത്തിച്ചാലും വാങ്ങാൻ ആളില്ലെങ്കിൽ തങ്ങളുടെ ഉത്പന്നങ്ങൾ എന്തുചെയ്യുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. പലർക്കും കുലത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജോലികൾക്ക് പോകേണ്ട അവസ്ഥയാണ്.ഇടിഞ്ഞാറിൽ പ്രവർത്തിച്ചിരുന്ന ബാംബൂ കോർപ്പറേഷന്റെ ഡിപ്പോ അടച്ചുപൂട്ടിയതാണ് തൊഴിൽപ്രതിസന്ധിക്ക് കാരണം.
ഈറ്റ വെട്ടിയാൽ കേസ്
ഓണമെത്തുമ്പോൾ ബോണസും മറ്റാനുകൂല്യങ്ങളും ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഒന്നുംതന്നെ ലഭിക്കുന്നില്ല. ബാംബൂ കോർപ്പറേഷന്റെ നിസ്സഹകരണമാണ് പ്രധാന പ്രതിസന്ധി. ബാംബൂ കോർപ്പറേഷൻ എത്തിച്ചിരുന്ന ഈറ്റ ലഭ്യമാക്കാത്തതാണ് ഈറ്റത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലെത്തിച്ചത്. വനത്തിനുള്ളിൽ നിന്ന് ഈറ്റ വെട്ടാൻ പോയാൽ കേസാകും. തലച്ചുമടായി കൊണ്ടുവന്നിരുന്ന ഈറ്റയ്ക്ക് വനംവകുപ്പ് പാസ് നൽകുന്നതും നിറുത്തലാക്കി.
ഈറ്റ എത്തുന്നില്ല
ഇടിഞ്ഞാർ,മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റത്തൊഴിലാളികളാണുള്ളത്. ഇവർക്ക് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ബാംബൂ കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്. വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിലൂടെ ഒരു ദിവസം 60 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |