തിരുവനന്തപുരം:പൊള്ളുന്ന വെയിലിലും ആറ്റുകാലമ്മയ്ക്കുള്ള പൊങ്കാല സമർപ്പണമായിരുന്നു മനംനിറയെ.ഒരാണ്ടു നിണ്ട കാത്തിരിപ്പിനൊടുവിൽ മനമുരുകി പ്രാർത്ഥിച്ചും ദേവിക്ക് നിവേദ്യമർപ്പിച്ചും സംതൃപ്തിയോടെയായിരുന്നു സ്ത്രീലക്ഷങ്ങളുടെ മടക്കം.അടുത്തകൊല്ലം ദേവീസന്നിധിയിൽ വീണ്ടും പൊങ്കാല സമർപ്പണത്തിനെത്താൻ അവസരമൊരുക്കണമേ എന്ന ഉള്ളുരുകിയുള്ള പ്രാർത്ഥനയുമായിട്ടായിരുന്നു പൊങ്കാല നിവേദ്യവുമായി അവർ മടങ്ങിയത്.
ഓരോ പൊങ്കാല സമർപ്പണവും ഒന്നോ രണ്ടോ ദിവസത്തെ ഒരുക്കങ്ങളിൽ ഒതുങ്ങുന്നതല്ല.ഒരു പൊങ്കാലയ്ക്ക് പരിസമാപ്തിയാവുമ്പോഴും അടുത്ത പൊങ്കാലക്കായി മനസിൽ ദൃഢനിശ്ചയം.പ്രായത്തെ അവഗണിച്ചും അനാരോഗ്യം കാര്യമാക്കാതെയും ദേവീസ്തുതികളുമായി സ്ത്രീലക്ഷങ്ങൾ ആറ്റുകാലിലെ പുണ്യം തേടിയെത്തി പൊങ്കാല അർപ്പിച്ച് മടങ്ങുന്നു.
പൊങ്കാലക്ക് മുൻകാലങ്ങളെക്കാൾ അഭൂതപൂർവമായിരുന്ന തിരക്കായിരുന്നു ഇക്കൊല്ലം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമടക്കം പൊങ്കാലയെന്ന ഒറ്റലക്ഷ്യം മാത്രം വച്ച് സ്ത്രീകൾ തലസ്ഥാനത്തേക്ക് പുറപ്പെട്ടു.വിദേശരാജ്യങ്ങളിലെ തൊഴിലിടങ്ങളിൽ നിന്നടക്കം അവധിയെടുത്ത് എത്തിയവരും കുറവല്ല.തിരക്ക് കൂടിയ സാഹചര്യത്തിലും പരാതികൾക്കിട നൽകാത്തവിധം വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രഭരണസമിതിയും സർക്കാർ ഏജൻസികളും ഒരുക്കിയത്. സന്നദ്ധസംഘടനകളും പൊതുജനങ്ങളുമടക്കം പൊങ്കാലക്ക് നൽകിയതാവട്ടെ കലവറയില്ലാത്ത പിന്തുണും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |