പെർമിറ്റ് നിർബന്ധം, ബൈക്ക് ടാക്‌സി ഡ്രൈവർമാർ ആശയക്കുഴപ്പത്തിൽ
തിരുവനന്തപുരം: നഗരത്തിൽ അടുത്തിടെ ആരംഭിച്ച ബൈക്ക് ടാക്‌സി സർവീസിന്റെ പ്രവർത്തനത്തിൽ ആശയക്കുഴപ്പം. പെർമിറ്റ് നിർബന്ധമാക്കിയതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.
നിലവിൽ ഊബർ,റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ബൈക്ക് ടാക്സി ഓടിക്കുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരായ യുവാക്കളും വിദ്യാർത്ഥികളുമാണ്. നിലവിലെ വരുമാനം കൊണ്ട് പെർമിറ്റ് എടുക്കാൻ സാധിക്കില്ലെന്നാണ് ഇവർ പറയുന്നത്.
എന്നാൽ നിയമപരമായ ടാക്സി പെർമിറ്റും ടാക്സും അടച്ച് സർവീസ് നടത്തുന്ന തങ്ങളുടെ വരുമാനത്തെ ബൈക്ക് ടാക്സികളുടെ പ്രവർത്തനം സാരമായി ബാധിക്കുന്നുവെന്നാണ് ഓട്ടോ-ടാക്സി തൊഴിലാളികളുടെ പരാതി. നഗരങ്ങളിൽ കുറഞ്ഞ നിരക്കിൽ ബൈക്ക് ടാക്സികൾ ലഭ്യമാകുന്നത് ഓട്ടോകൾക്ക് വലിയ തിരിച്ചടിയാണ്. ഇതേച്ചൊല്ലി പലപ്പോഴും തർക്കം പതിവാണ്.
ബൈക്കുകൾക്ക് പെർമിറ്റ് അനുവദിക്കാൻ നിയമപരമായി കേരളത്തിൽ വിലക്കുകളൊന്നും നിലവില്ലെന്നും ടാക്സി പെർമിറ്റോ അഗ്രിഗേറ്റഡ് ലൈസൻസോ എടുത്ത് ഇവർക്ക് ഓടാമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ പെർമിറ്റെടുക്കുമ്പോൾ നേരിടുന്ന സാമ്പത്തിക നഷ്ടമാണ് ബൈക്ക് ടാക്സി ജീവനക്കാരെ വലയ്ക്കുന്നത്.
പ്രശ്നം
ടാക്സി പെർമിറ്റ് എടുക്കുന്നതോടെ ഇൻഷ്വറൻസ് തുക വർദ്ധിക്കും. ഓരോ വർഷവും ഫിറ്റ്‌നസ് പരിശോധനയും ടാക്സും നൽകേണ്ടി വരും. ഇപ്പോൾ കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്ന് ഇത്രയും തുക സർക്കാരിലേക്ക് അടച്ചാൽ ഈ ജോലി ലാഭകരമാകില്ലെന്ന് ബൈക്ക് ടാക്സി ജീവനക്കാർ പറഞ്ഞു.
പെർമിറ്റ് എടുക്കാതെ ടാക്സികൾ ഓടുന്നത് നിയമ വിരുദ്ധമാണ്.
അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ജയേഷ് കുമാർ എം.കെ,ആർ.ടി.ഒ