തിരുവനന്തപുരം: നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ കോളേജുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും തുറന്നു. ജില്ലയുടെ നഗരപ്രദേശങ്ങളിൽ മാത്രമായി എൻജിനിയറിംഗ്, ആർട്സ് ആൻഡ് സയൻസ്, ഫൈൻ ആർട്സ്, മ്യൂസിക്, പോളിടെക്‌നിക്, ടീച്ചർ ട്രെയിനിംഗ് എന്നീ വിഭാഗങ്ങളിലെ അൻപതിലധികം കോളേജുകളാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. ഹോസ്റ്റലുകളും തുറന്നു. കലാലയ പരിസരങ്ങളും ക്ലാസ് മുറികളും പൂർണമായും അണുവിമുക്തമാക്കിയ ശേഷമാണ് പുനർപ്രവേശന നടപടികൾ ആരംഭിച്ചതെന്ന് ഉന്നത വിദ്യാഭാസ വിഭാഗം ജോയിന്റ് സെക്രട്ടറി സജുകുമാർ പറഞ്ഞു.
ഓൺലൈൻ ക്ലാസുകൾ തുടരും
വിദ്യാർത്ഥികൾക്ക് കലാലയ അനുഭവം നഷ്ടമാകാതിരിക്കാൻ ഈ ഒരു തുറക്കൽ അനിവാര്യമാണെന്ന നിലപാടാണ് ഭൂരിഭാഗം അദ്ധ്യാപകർക്കും. എന്നാൽ ഈ കാരണത്താൽ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കില്ല. മറ്ര് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, കൊവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിൽ കഴിയുന്നവർ, ഗർഭിണികൾ, വാക്‌സിനേഷൻ എടുക്കാത്തവർ എന്നിങ്ങനെ കോളേജിൽ വരാൻ കഴിയാത്തവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇവർക്കുവേണ്ടി ക്ലാസുകൾ റെക്കാഡ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ ലഭ്യമാക്കും. മറ്റ് വിദ്യാർത്ഥികൾക്കും ഈ സൗകര്യം ലഭിക്കും.
പുതുരീതികൾ സ്വാഗതാർഹം
ദിവസവും 5 മണിക്കൂറാണ് ക്ലാസ് സമയം.
വിദ്യാർത്ഥികളെ കാമ്പസിനുള്ളിൽ കൂട്ടംകൂടാൻ അനുവദിക്കില്ല
ക്ളാസ് മുറികളിൽ സാമൂഹ്യഅകലം ഉറപ്പാക്കും
ഒരു ബെഞ്ചിൽ പരമാവധി മൂന്ന് വിദ്യാർത്ഥികൾ
പ്രവേശന കവാടങ്ങളിൽ തെർമ്മൽ സ്കാനിംഗ്, സാനിറ്റൈസിംഗ്
സേവനത്തിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും
അനാവശ്യമായി ആരെയും കാമ്പസുകളിൽ പ്രവേശിപ്പിക്കില്ല
"കൊവിഡിൽ വിദ്യാഭ്യാസം തകർന്നെന്നും നിലവാരത്തകർച്ച ഉണ്ടായെന്നും പറയുന്നതിനോട് തീർത്തും വിയോജിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ വളരെ മികച്ചതും ഫലപ്രദവുമായിരുന്നു. കുട്ടികൾ അതിനോട് സഹകരിച്ചതിന്റെ ഫലമാണ് സർവകലാശാല പരീക്ഷകളിൽ അവർ നേടിയ ഉയർന്ന വിജയം. "
ഡോ.എൽ.വിജയ്,
അസോ.പ്രൊഫസർ,
ഫിലോസഫി വിഭാഗം
ഗവ.വിമെൻസ് കോളേജ്
"കോളേജുകൾ തുറക്കാനുള്ള തീരുമാനം വിദ്യാർത്ഥികൾക്ക് വളരെ ആശ്വാസകരമാണ്. കലാലയ അനുഭവങ്ങൾ വീട്ടിലിരുന്നാൽ കിട്ടില്ല. അതിനാൽ കൊവിഡിനൊപ്പം പൊരുതി കാമ്പസ് ജീവിതം ആഘോഷിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം."
നന്ദന, വിദ്യാർത്ഥിനി
മലയാളം വിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |