നാഗർകോവിൽ: മൂന്നാംദിവസവും കനത്തമഴ തുടരുന്ന കന്യാകുമാരി ജില്ലയിൽ 200 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 3278 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. ഇന്നലെ രാവിലെ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും ഉച്ചയോടെ വീണ്ടും ശക്തിപ്രാപിച്ചു.
24 മണിക്കൂറിനുള്ളിൽ 219.4 മില്ലിമീറ്രർ മഴയാണ് ജില്ലയിൽ ലഭിച്ചത്. രണ്ടാംദിവസവും നാഗർകോവിൽ- തിരുവനന്തപുരം പാതയിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ 72 വീടുകളാണ് ജില്ലയിൽ തകർന്നത്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. രണ്ടുപേരെ കാണാതാകുകയും ചെയ്തു. ശുചീന്ദ്രം സ്ഥാണുമാലയാൻ ക്ഷേത്രം, വെട്ടുവന്നി ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും വെള്ളംകയറി. മഴയ്ക്ക് ശമനമില്ലാതായതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി
മഴ തുടരുന്നതിനാൽ ജില്ലയിലെ ഡാമുകളിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. പേച്ചിപ്പാറ ഡാമിൽ നിന്ന് 5033 ഘനയടി ജലവും പെരുഞ്ചാണി ഡാമിൽ നിന്ന് 5288 ഘനയടി ജലവും ചിറ്റാർ ഒന്നിൽ നിന്ന് 802 ഘനയടി ജലവും ചിറ്റാർ രണ്ടിൽ നിന്ന് 120 ഘനയടി ജലവും മാമ്പഴതുറയാറിൽ നിന്ന് 482 ഘനയടി ജലവുമാണ് തുറന്നു വിട്ടത്.
മുഖ്യമന്ത്രി സന്ദർശിക്കും
മന്ത്രിമാരായ രാമചന്ദ്രൻ, പെരിയ കറുപ്പൻ, മനോതങ്കരാജ്, ഡി.ജി.പി ശൈലേന്ദ്ര ബാബു തുടങ്ങിയവർ മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇന്ന് മുഖ്യമന്ത്രി സ്റ്റാലിനും കന്യാകുമാരിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തു. ജില്ലാ പൊലീസ് മേധാവി ഭദ്രേനാരായണന്റെ നേതൃത്വത്തിൽ 46 ടീമുകളിലായി 1500 ഓളം പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |