വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം കാരണം സ്വൈര്യജീവിതത്തിന് ഭംഗമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. ഒരാഴ്ചയായി കല്ലാർ മേഖലയിൽ കാട്ടാനകൾ ഭീതി പരത്തി വിഹരിക്കുകയാണ്. കഴിഞ്ഞയാഴ്ച തലത്തൂതക്കാവ്, മണലി, കൊമ്പ്രാംകല്ല്, അല്ലത്താര, ചണ്ണനിരവട്ടം, ചാമക്കര, പെണ്ണങ്കപ്പാറ, മംഗലകരിക്കകം, ആറാനക്കുഴി മേഖലകളിലാണ് ആനക്കൂട്ടം നാശം വിതച്ചത്. ഒരു കുട്ടിയാനയടക്കം പത്തോളം ആനകളാണ് ഇൗ മേഖലയിൽ ഭീതിയും നാശവും പരത്തി വിഹരിക്കുന്നത്. ആദിവാസിമേഖലകൾക്ക് പുറമേ നാട്ടിൻപുറങ്ങളിലും ആനശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രി ആനപ്പാറ സുഷമാസുരേഷിന്റെ കല്ലാർ ഇരുപത്തിയേഴാംകല്ലിലുള്ള കൃഷിയിടത്തിൽ കയറിയ ആനകൾ തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, റബർ എന്നിവ വ്യാപകമായി നശിപ്പിച്ചു. മുൻപും നിരവധി തവണ ഇവിടെ ആനകൾ നാശം വിതച്ചിട്ടുണ്ട്. ആനകൾക്ക് പുറമേ കാട്ടുപോത്ത്, കുരങ്ങുകൾ, പന്നി, മ്ളാവ് എന്നിവയും ഇൗ മേഖലയിൽ കൃഷി നശിപ്പിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടുമൃഗങ്ങൾ സൃഷ്ടിക്കുന്നതെന്നും നാശനഷ്ടങ്ങളുടെ കണക്ക് നിരത്തി നിരവധി തവണ വനം മന്ത്രിക്കും, വനപാലകർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും കല്ലാർ നിവാസികൾ പറയുന്നു. പകൽ പോലും കാട്ടാനകളും കാട്ടുപോത്തും നാട്ടിലേക്കിറങ്ങാറുണ്ട്. സന്ധ്യ മയങ്ങിയാൽ കാട്ടുമൃഗശല്യം നിമിത്തം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നേരത്തേ കാട്ടാനകളുടെ ആക്രമണത്തിൽ കല്ലാർ മേഖലയിൽ പത്തോളം ആദിവാസികൾ മരണപ്പെട്ടിട്ടുണ്ട്.
ആനക്കിടങ്ങും വൈദ്യുതിവേലിയും ഫലം കണ്ടില്ല
ആനശല്യത്തിന് തടയിടാൻ വനംവകുപ്പ് ആവിഷ്‌കരിച്ച ആനക്കിടങ്ങ്, വൈദ്യുതിവേലി നിർമ്മാണം ഫലം കണ്ടില്ല. കല്ലാർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച വൈദ്യുതിവേലി പ്രവർത്തനരഹിതമായതായി ആദിവാസികൾ പറയുന്നു. സ്ഥാപിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മരങ്ങളും ചില്ലകളും വീണ് വേലി തകരുകയായിരുന്നു. ഇവ നവീകരിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. കാട്ടുമൃഗശല്യത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |