വർക്കല: ഇലകമൺ പഞ്ചായത്തിൽ അജൈവ മാലിന്യം അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത് പൊതുജനാരോഗ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി ആക്ഷേപം. ഹരിതകർമ്മസേന വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടുന്ന അജൈവമാലിന്യങ്ങൾ താത്കാലികമായി സൂക്ഷിച്ചിരിക്കുന്നത് ഇലകമൺ കിഴക്കേപുറത്ത് അടച്ച് പൂട്ടിയിട്ടിരിക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറി പരിസരത്താണ്.
ഇവ യഥാസമയം നീക്കംചെയ്യേണ്ട സർക്കാർ ഏജൻസി പിൻമാറിയതാണ് മാലിന്യം കുന്ന് കൂടികിടക്കാൻ കാരണമായതെന്ന് പറയുന്നു. മറ്റൊരു സ്വകാര്യ സ്ഥാപനം വഴി മാലിന്യം നീക്കം ചെയ്യാൻ അടുത്തിടെ പഞ്ചായത്ത് ഭരണസമിതി നടത്തിയ ശ്രമം പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾ തടഞ്ഞു. സർക്കാർ നിഷ്കർഷിച്ച സ്ഥാപനവുമായി ഏർപ്പെട്ട കരാറിന് വിരുദ്ധമായി, സ്വകാര്യ സ്ഥാപനത്തിന് മാലിന്യം നീക്കംചെയ്യാൻ അനുമതി നൽകിയത് കരാർ ലംഘനമാണെന്ന് ആരോപിച്ചാണ് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ഇതിനെ എതിർത്തത്.
ഹരിതകർമ്മ സേനയിലെ അംഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് മാലിന്യ ശേഖരണവും അതിന്റെ തരംതിരിക്കലും നടക്കുന്നതെന്നും മാലിന്യം കെട്ടിക്കിടക്കുന്നത് പദ്ധതി നടത്തിപ്പിലെ പാളിച്ചയാണ് കാണിക്കുന്നതെന്നും ആരോപണമുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കംചെയ്യാൻ സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1500ഓളം ചാക്കുകളിലായാണ് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്
പൂട്ടിപ്പോയ പദ്ധതി
പഞ്ചായത്തിലാകെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ചു നീക്കം ചെയ്യാൻ ഒരു വർഷം മുൻപുവരെ സ്വകാര്യ ഏജൻസിയെയാണ് ഏല്പിച്ചിരുന്നത്. പിന്നീട് സർക്കാർ നിർദേശപ്രകാരം ക്ലീൻ കേരള കമ്പനിക്ക് നൽകി. ഇവർ ഹരിതകർമ്മ സേന അംഗങ്ങൾക്ക് പരിശീലനവും രൂപരേഖയും നൽകിയെങ്കിലും തുടർ നടപടികളൊന്നും നടന്നില്ലെന്നാണ് അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രധാന പരാതി.
സുരക്ഷയില്ലാതെ ഹരിത കർമ്മസേന
ഹരിത കർമ്മസേനാംഗങ്ങൾക്ക് മാലിന്യ ശേഖരണത്തിനായുള്ള സുരക്ഷ ഒന്നും ഒരുക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള മതിയായ സൗകര്യവുമില്ല. ഭക്ഷണം കഴിക്കുന്നതിനും, വസ്ത്രം മാറുന്നതിനും മതിയായ സൗകര്യവും ഇവിടെ അന്യം. പഞ്ചായത്ത് വാടകയ്ക്കെടുത്ത കെട്ടിടത്തിൽ വീർപ്പുമുട്ടിയാണ് ഹരിതകർമ്മ സേനാംഗങ്ങൾ പണിയെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |