പോത്തൻകോട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും ലക്ഷങ്ങൾ ചെലവിട്ട് ചിറ്റിക്കര പാറമട കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണം ഇനിയും അകലെ. പാളിപ്പോയ ഒന്നാംഘട്ടത്തിന് പരിഹാരമെന്നോണം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് രണ്ടാംഘട്ട വികസനത്തിന് പണം അനുവദിച്ചെങ്കിലും ഇതിനും തടസങ്ങളുണ്ട്.
2020 സെപ്തംബറിലാണ് ചിറ്റിക്കര പാറമട കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 23 ലക്ഷം രൂപ ചെലവഴിച്ച് ജലസംഭരണിയും ശുദ്ധീകരണപ്ലാന്റുമാണ് ഇവിടെ സ്ഥാപിച്ചത്. മൂന്നേക്കർ നാൽപ്പത് സെന്റ് വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന പാറമടയിൽ 90 അടിയോളം വെള്ളമുണ്ട്. ഇതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ജലം ശുദ്ധീകരിച്ചശേഷം ടാങ്കറുകളിൽ വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ നാളിതുവരെ ശുദ്ധീകരിച്ച ജലം പുറത്തേക്കു പോയിട്ടില്ല. വൈദ്യുതി ബിൽ ഇനത്തിൽ ഇരുപത്തിനാലായിരം രൂപ ചെലവായതുമിച്ചം.
രണ്ടാംഘട്ടത്തിന് അനുവദിച്ചത്
46 കോടിയിലധികം ലിറ്റർ വെള്ളമാണ് ഇപ്പോൾ പാറമടയിലുള്ളത്. ഇത് പൈപ്പുലൈനുകളിലൂടെ വീടുകളിലെത്തിക്കാനാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 36 ലക്ഷം രൂപയാണ് അനുവദിച്ചത്. ഗാർഹിക കണക്ഷനൊപ്പം പോത്തൻകോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപൈപ്പുകളും സ്ഥാപിക്കും.
വേണം പുതിയ വാട്ടർടാങ്ക്
രണ്ടാംഘട്ടത്തിന്റെ ഭാഗമായി കുടിവെള്ളം സംഭരിക്കാൻ പുതിയ ടാങ്ക് നിർമ്മിക്കണം എന്നുള്ളതാണ് പ്രധാന വെല്ലുവിളി. ഒന്നാംഘട്ടത്തിൽ നിർമ്മിച്ച വാട്ടർ ടാങ്കിന് മതിയായ വലിപ്പമില്ലാത്തതാണ് ഇതിനുകാരണം. അല്ലെങ്കിൽ മലയിൽക്കോണം കുടിവെള്ള പദ്ധതിക്കായി വർഷങ്ങൾക്ക് മുമ്പ് പോത്തൻകോട് മേലേമുക്കിൽ സ്ഥാപിച്ച ജലസംഭരണിയെ ആശ്രയിക്കേണ്ടിവരും. ഈ ജലസംഭരണി അറ്റകുറ്റപണികൾ നടത്തി ഉപയോഗയോഗ്യമാക്കാൻ പറ്റുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് യാഥാർത്ഥ്യമായാൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം നൽകാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |