കോവളം: കൈത്തറി മേഖലയുടെ മുഖം മിനുക്കാനൊരുങ്ങി പയറ്റുവിളയിലെ പാരമ്പര്യ കൈത്തറി. പുഷ്പാഹാൻഡ് ലൂമിലെ നൂലിഴകളിലൂടെ നെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ മോദിയുടെ മുഖമാണ്. കൈത്തറിയുടെ തെക്കൻ ഈറ്റില്ലമായ പേരുകേട്ട ബാലരാമപുരം കോട്ടുകാൽ പയറ്റുവിളയിലെ പുഷ്പാ ഹാൻഡ്ലൂമിലാണ് നരേന്ദ്രമോദിയുടെ മുഖവും ഒപ്പം താമരയും പാരമ്പര്യ രീതിയിൽ നെയ്ത് തയ്യാറാക്കുന്നത്. ഇത് കാണുന്നതിലേക്ക് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഇവിടെ എത്തിയിരുന്നു. കൊവിഡിൽ നിശ്ചലമായ ബാലരാമപുരം കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. അപൂർവ്വമായാണ് കൈത്തറിയിൽ മുഖങ്ങൾ നെയ്യുന്നത്. യന്ത്രത്തറികളുടെ കടന്നുകയറ്റം കാരണം ആരും ഇതിനായി മെനക്കെടാറില്ല.
അന്യംനിന്നുപോകുന്ന കൈത്തറി ഡിസൈനിംഗ് പുനരുജ്ജീവിപ്പിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് നരേന്ദ്രമോദിയുടെ മുഖംകൊണ്ട് ഒരു ഷാൾ നെയ്യണമെന്ന ആശയത്തിൽ ചെന്നെത്തിയതെന്ന് പുഷ്പാ ഹാൻഡ്‌ലൂം പ്രൊപ്രൈറ്റർ ഉദയകുമാർ പറഞ്ഞു. തുടർന്ന് തന്റെ സുഹൃത്തുക്കളുമായി ആശയം പങ്കുവച്ചു. എല്ലാവരിൽ നിന്നും വലിയ പിൻതുണ ലഭിച്ചു. അധികം താമസിയാതെതന്നെ ഷാൾ ചെയ്യാൻ തീരുമാനമായി. കഴിഞ്ഞ ഡിസംബർ പത്ത് മുതലാണ് ഷാളിന്റെ നെയ്ത്ത് ജോലികൾ ആരംഭിച്ചത്. 48 ഇഞ്ച് നീളത്തിലും 25 ഇഞ്ച് വീതിയിലുമാണ് ഷാൾ നെയ്യുന്നത്. വരുന്ന വ്യാഴാഴ്ച ഷാൾ പൂർണമായും നെയ്ത് കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഉദയകുമാർ. എട്ട് ഇഞ്ച് പൊക്കത്തിലും ആറ് ഇഞ്ച് വീതിയിലുമാണ് നരേന്ദ്ര മോദിയുടെ മുഖം കസവിൽ നെയ്‌തെടുത്തത്. ഷാളിന്റെ ഒരു ഭാഗത്ത് ദേശീയ പതാകയെന്ന് തോന്നുംവിധം അതിനുള്ളിൽ അഞ്ച് താമരയും മദ്ധ്യഭാഗത്ത് മോദിയുടെ മൂന്ന് മുഖവും അതിന് താഴെ വീണ്ടും അഞ്ച് താമരയും ഡിസൈനിൽ ഉണ്ട്. ഇതിന്റെ അവസാന മിനുക്ക്പണികൾ ഇവിടെയുള്ള നെയ്ത്ത് ശാലയിൽ നടന്നുവരുന്നു. കഴിഞ്ഞ് 18 ന് കേന്ദ്രമന്ത്രി വി. മുരളീധരനും ഷാൾ കാണാൻ ഇവിടെ എത്തിയിരുന്നു. ഗോൾഡൻ കസവ്, സിൽവർ കസവ്, കളർ എന്നിവ കൊണ്ട് പാരമ്പര്യ രീതിയിൽ മാത്രം നെയ്ത ഷാൾ എന്നതാണ് ഇതിന്റെ പ്രത്യേകത. കൈത്തറി മേഖലയിൽ നിന്ന് പ്രധാനമന്ത്രിക്ക് പുതുവർഷ സമ്മാനമായി നൽകാനാണ് ഉദയകുമാറിന്റെ ആഗ്രഹം. ഇത് സഫലമാകുന്നതിലേക്ക് വെള്ളിയാഴ്ച ഷാൾ തലസ്ഥാനത്ത് കേന്ദ്രമന്ത്രി വി. മുരളീധരന്റെ വസതിയിലെത്തി കൈമാറും.
ലോക സുന്ദരി ഐശ്വര്യ റായിക്ക് വേണ്ടി കഴിഞ്ഞ മാസം ഇവിടെ നിന്ന് വ്യത്യസ്തമായ കലാകേളി സാരി നെയ്ത് നൽകിയിരുന്നു. ഇതിനിടയിൽ കലാകേളി സാരിക്ക് വിദേശത്തു നിന്നും ഗുജറാത്തിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചതായും ഉദയകുമാർ പറഞ്ഞു. കല്യാണ സാരികളിൽ വരൻ, വധു എന്നിവരുടെ മുഖങ്ങളോടുകൂടിയ വ്യത്യസ്തമായ സാരി നെയ്ത് നൽകണമെന്ന താത്പര്യവുമായി അനേകംപേർ ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനം പരിഗണനയിലുണ്ടെന്നും ഉദയകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |