തിരുവനന്തപുരം: നഗരത്തിൽ ഉറവിട മാലിന്യ സംസ്‌കരണത്തിനായി നഗരസഭ ഏർപ്പെടുത്തിയ കിച്ചൺ ബിൻ പദ്ധതി നിലച്ചിട്ട് വർഷം ഒന്നാകുന്നു. ഭരണസമിതിയുടെ മേൽനേട്ടമില്ലായ്മ കാരണമാണ് കിച്ചൺ ബിൻ പദ്ധതി നിലയ്ക്കാൻ കാരണമായതെന്നാണ് ആക്ഷേപം. ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ മുഴുവൻ വീടുകൾക്കും ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ സൗജന്യമായി നൽകാൻ നഗരസഭ തീരുമാനിച്ചത്. ശുചിത്വ മിഷൻ അംഗീകരിച്ച 1800 രൂപയ്ക്കാണ് നഗരസഭ മൂന്ന് തട്ടുള്ള കിച്ചൻ ബിനുകൾ വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുന്നത്.
ഏജൻസികൾക്ക് കൊടുക്കുന്നത് പതിവായി
നഗരത്തിൽ മാലിന്യ ശേഖരത്തിനായി വരുന്ന ഏജൻസികൾക്കാണ് ഇപ്പോൾ ഭൂരിഭാഗം വീട്ടുകാരും മാലിന്യം നൽകുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള ഡ്രൈ മാലിന്യം ഹരിതകർമ്മസേന വഴിയുമാണ് ശേഖരിക്കുന്നത്. ഒരു ഏജൻസിക്ക് മൂന്ന് വാർഡ് എന്ന കണക്കിനാണ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവടങ്ങളിൽ നിന്ന് മാലിന്യ ശേഖരണത്തിനായി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ കിച്ചൺ ബിൻ വീട്ടിൽ സ്ഥാപിച്ചവരും ഏജൻസികൾക്ക് മാലിന്യം നൽകുകയാണ്. ഏജൻസികൾ ശേഖരിക്കുന്ന മാലിന്യം പന്നിഫാമുകൾക്ക് നൽകുകയും ബാക്കി വരുന്നത് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോവുകയുമാണ് പതിവ്.
ഈ വാർഡുകളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനവും അനൗദ്യോഗികമായാണ് നടക്കുന്നത്. ഇത് മൂലം കിച്ചൺ ബിന്നിന് പ്രോത്സാഹനം ലഭിക്കാതെയായി. സർവീസിംഗും പരിപാലനവും നഗരസഭയിൽ നിന്ന് കിട്ടാതെ വന്നപ്പോൾ കിച്ചൺ ബിന്നുകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമായി.
കമ്പനിക്ക് പൈസ നൽകിയില്ല
കിച്ചൺ ബിൻ ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് ഇനിയും തുക നഗരസഭ ഭരണസമിതി അടയ്ക്കാനുണ്ടെന്നും, അത് നൽകാതെ ഇപ്പോഴും തുക തടഞ്ഞ് വച്ചിരിക്കുന്നവെന്നാണ് ആരോപണം. ഒമ്പത് കോടി രൂപയാണ് നഗരസഭ പദ്ധതിക്കായി ചെലവഴിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുള്ള കിച്ചൺ ബിന്നിന്റെ അഴിമതി കഥകൾ പുറത്ത് വന്നത് കൊണ്ടാണ് ഈ ഭരണസമിതി ഈ പദ്ധതിയോട് വിമുഖത കാട്ടുന്നുവെന്നാണ് ആക്ഷേപം. 50,000 കിച്ചൺ ബിന്നുകളാണ് നഗരത്തിൽ ഇതു വരെ സ്ഥാപിച്ചത്. നിലവിൽ 5000 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ കിച്ചൺ ബിന്നിൽ ഉപയോഗിക്കുന്ന ഇനാക്കുലിൻ എന്ന വസ്തു ലഭിക്കാത്തതും ഇവയുടെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമായി. കയർഫെഡിൽ നിന്നാണ് ഇനാക്കുലിൻ നൽകുന്നത്.
ഉറവിട മാലിന്യം ശക്തിപ്പെടുത്തണം
നഗരത്തിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ശക്തിപ്പെടുത്തിയാൽ മാത്രമേ മാലിന്യ പ്രശ്നങ്ങൾക്ക് പൂർണമായും അറുതി വരുത്താൻ സാധിക്കൂ. അതിനായി ഏർപ്പെടുത്തിയ കിച്ചൺ ബിന്നാണ് രാഷ്ട്രീയ നാടയിൽ കുടുങ്ങി നശിക്കുന്നത്. മാലിന്യ സംസ്കരണത്തിനുൾപ്പെടെ നഗരസഭയ്ക്ക് അവാർഡ് ലഭിക്കുമ്പോഴും ഇത്തരത്തിൽ രൂക്ഷമായ പ്രശ്നം ആരും ഗൗരവത്തിലെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |