നിർമ്മാണത്തിനായി ചെലവിട്ടത് ലക്ഷക്കണക്കിന് തുക
ആവശ്യമുള്ളടത്ത് ബസ് സ്റ്റോപ്പുകളില്ല
ബസ് കാത്ത് നിൽക്കുന്നത് തീരാദുരിതം
തിരുവനന്തപുരം:ബസ് സ്റ്റോപ്പുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നഗരമാണ് തിരുവനന്തപുരം. ലക്ഷങ്ങൾ ചെലവാക്കി എം.എൽ.എമാരുടെയും ലോക്‌സഭാ,രാജ്യസഭാ എം.പിമാരുടെയും പേരിൽ പണിത ബസ് സ്റ്രോപ്പുകളാണ് ഭൂരിപക്ഷവും.പക്ഷേ,ഇതെല്ലാം യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ലത്രേ.ലക്ഷങ്ങൾ ചെലവിട്ട് കെട്ടിപ്പൊക്കിയ ബസ് സ്റ്റോപ്പുകൾ യാത്രക്കാർക്ക് ഉപയോഗമില്ലാതെ കിടക്കുകയാണ് പലയിടത്തും.ഇതിൽ പല ബസ് സ്റ്റോപ്പുകളുടെയും നിർമ്മാണത്തിന് ഒരു വീട് വയ്‌ക്കുന്നതിനെക്കാൾ തുക ചെലവിട്ടിട്ടുണ്ട്.
പെൺകുട്ടികളുടെ പ്രമുഖ കലാലയമായ ആൾസെയിന്റ്സ് കോളേജിന് മുന്നിൽ രണ്ട് ബസ് സ്റ്റോപ്പുകളുണ്ട്.എന്നാൽ,കുറച്ച് അകലെയായി എം.എൽ.എ ഫണ്ടിൽ നിന്ന് പണം ചെലവാക്കി പണിത ബസ് സ്റ്റോപ്പ് കാണാം. എന്തിനാണ് അവിടെ അങ്ങനെയൊരു ബസ് സ്റ്റോപ്പെന്ന് ആർക്കും അറിയില്ല.കാരണം അതാരും ഉപയോഗിക്കുന്നില്ല.ബസുകൾ അവിടെ നിറുത്താറുമില്ല.നാട്ടുകാർക്കും കോളേജിലെ വിദ്യാർത്ഥികൾക്കും ഇങ്ങനെയൊരു ബസ് സ്റ്റോപ്പ് പണിതതിന്റെ യുക്തി മനസിലായിട്ടില്ല. ബസ് സ്റ്റോപ്പ് ഇപ്പോൾ കാടുകയറിയ അവസ്ഥയിലാണ്. അതേസമയം,ഇതിന് തൊട്ടപ്പുറത്ത് മതിൽമുക്കിൽ ഒരു ബസ് സ്റ്റോപ്പിന്റെ ആവശ്യമുണ്ട്.പക്ഷേ,അവിടെ അതില്ല.ശംഖുംമുഖത്തും പെരുമാതുറയിലും വേളിയിലുമൊക്കെ പോകാൻ ബസ് കാത്തിരിക്കുന്നവർ മണിക്കൂറുകളോളം വെയിലത്ത് നിന്നാണ് ബസ് കയറുന്നത്.രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ചാക്ക ഐ.ടി.ഐക്ക് മുന്നിലും ബസ് സ്റ്റോപ്പില്ല.പൊരി വെയിലത്തുവേണം വിദ്യാർത്ഥികൾക്ക് ഇവിടെ ബസ് കാത്തുനിൽക്കാൻ.രാജ്യസഭാ എം.പിയായിരുന്ന ടി.എൻ. സീമ രണ്ട് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച് ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയും ഇരിപ്പിടവും തകർന്ന് തരിപ്പണമായിരിക്കുകയാണ്.
ചാക്കയിലെത്തിയാലോ...
ചാക്കയിലെത്തിയാൽ പക്ഷേ,സംഗതി മാറും.അവിടെ ബസ് സ്റ്റോപ്പ് ഇല്ലാത്തത് നല്ലതാണെന്ന് തോന്നിപ്പോകും.ഇവിടെ ബസ് നിറുത്തുന്നത് ബസ് സ്റ്റോപ്പിന് മുന്നിലല്ല.പൊളിഞ്ഞുകിടക്കുന്ന ബസ് സ്റ്റോപ്പിന്റെ അവസ്ഥയാകട്ടെ ദയനീയം.സ്ഥലത്തെ ഒാട്ടോ ഡ്രൈവർമാർ ഒരു പോസ്റ്റെടുത്തിട്ടാണ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. തൊട്ടപ്പുറത്തെ ബസ് സ്റ്റോപ്പിൽ ഷെൽട്ടറില്ലാതെ പൊരിവെയിലത്ത് ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരുടെ ദുരിതവും കാണാം.
ഒന്ന് ഇരിക്കാനാവുമോ...
പളളിമുക്കിൽ നിന്ന് ശംഖുംമുഖത്തേക്ക് പോകാനുളള ബസ് സ്റ്റോപ്പിന്റെ ഇരിപ്പിടം തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു.ഇത് പുനഃസ്ഥാപിക്കുന്നതിനുളള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. പളളിമുക്ക് പൊലീസ് സ്റ്റേഷന് അരികിലായുളള ഷെൽട്ടർ,പാറ്റൂരിലെ രണ്ട് ബസ് ഷെൽട്ടറുകൾ എന്നിവിടങ്ങളിലെല്ലാം ഒരു ചാറ്റൽ മഴ പെയ്‌താൽ പോലും നനഞ്ഞ് കുളിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |