തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പാളയം കണ്ണിമേറ മാർക്കറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി പുനരധിവാസ ബ്ലോക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ കീഴിലാണ് പാളയം മാർക്കറ്റ് നവീകരണവും പുനരധിവാസ ബ്ലോക്കുകളുടെ നിർമ്മാണവും നടക്കുന്നത്.
മൂന്നുവർഷം മുമ്പാണ് പഴയ മാർക്കറ്റ് പുനർവികസന പദ്ധതിക്ക് 113.62 കോടി രൂപ അനുവദിച്ചത്. കൊവിഡിനെ തുടർന്ന് നിർമ്മാണ സാമഗ്രികൾക്ക് വിലവർദ്ധിച്ചതിനാൽ കരാറിൽ പറഞ്ഞിരിക്കുന്ന ചെലവിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് കരാറുകാർ. സ്റ്റീൽ വിലയിലെ വർദ്ധനയാണ് അധികൃതരുടെ ആശങ്ക. പദ്ധതിക്ക് വൻതോതിൽ സ്റ്റീൽ ആവശ്യമായി വരുന്നതിനാൽ സ്റ്റീൽ സംഭരണത്തിന് ബി.ഐ.എസ്, ഐ.എസ്.ഒ സർട്ടിഫിക്കറ്റുകളുള്ള ബ്രാൻഡുകൾ ഉപയോഗിക്കാൻ സാങ്കേതികസമിതി യോഗം തീരുമാനിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കാനോ ചെലവ് വർദ്ധന താങ്ങാനോ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. നവീകരണം പൂർത്തിയാകാൻ 18 മാസമാകും.
പുനരധിവാസ ബ്ലോക്കുകളുടെ
നിർമ്മാണം പുരോഗമിക്കുന്നു
മാർക്കറ്റിന് സമീപം ട്രിഡയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കച്ചവടക്കാരെ മാറ്റിപ്പാർപ്പിക്കാൻ മൂന്ന് താത്കാലിക പുനരധിവാസ ബ്ലോക്കുകളാണ് സജ്ജമാക്കുന്നത്. നിർമ്മാണം സുഗമമാക്കുന്നതിന് 2000 ടൺ മാലിന്യങ്ങൾ ബയോമൈൻ പ്രക്രിയയിലൂടെ നീക്കം ചെയ്‌തിട്ടുണ്ട്. ഇവിടെ സ്ഥാപിക്കേണ്ട പ്രീഫാബ് സ്ട്രക്ചറുകളുടെ ജോലികൾ പാലക്കാട് പുരോഗമിക്കുകയാണ്.
താഴത്തെ നിലയിൽ ഹൈടെക് മത്സ്യ-മാംസ മാർക്കറ്റ് നിർമ്മിക്കുകയും സ്ഥലം നഷ്‌ടമായ വ്യാപാരികൾക്ക് പുതിയ മാർക്കറ്റിൽ പ്രത്യേക സ്റ്റാളുകൾ നൽകുകയും ചെയ്യും. മാർക്കറ്റിന്റെ ഒന്നും രണ്ടും നിലകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. പാർക്കിംഗ് ഏരിയയ്ക്ക് പുറമെ, മാർക്കറ്റിന് സമീപം 32 കോടി രൂപയുടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കുകയാണ് ലക്ഷ്യം. ഇതോടെ എം.ജി റോഡിലെ പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ സവിശേഷതകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |