സൗരോർജ മാലിന്യ പ്ലാന്റും സോളാർ ട്രീയും സജ്ജമാക്കും
തിരുവനന്തപുരം: രണ്ടുവർഷത്തിലേറെയായി അടഞ്ഞുകിടന്ന ശംഖുംമുഖം ബീച്ച് ഏപ്രിൽ ആദ്യം ഭാഗികമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ശംഖുംമുഖം-എയർപോർട്ട് റോഡ് നവീകരണത്തിന്റെ ഭാഗമായി സമീപമുള്ള ബീച്ച് ഏരിയയിലേക്ക് പ്രവേശിക്കാൻ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
സാംസ്‌കാരിക പൈതൃകമുള്ള ശംഖുംമുഖത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ടൂറിസംവകുപ്പ് സർക്കാർ ഏജൻസികളുമായും എൻ.ജി.ഒകളുമായും സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ബീച്ച് പ്രകാശപൂരിതമാക്കാനും സന്ദർശകർക്ക് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ചാർജ് ചെയ്യുന്നതിനുമായി മരത്തിന്റെ ആകൃതിയിലുള്ള സൗരോർജ പാനലുകൾ അഥവാ 'സോളാർ ട്രീ ' സ്ഥാപിക്കും.
സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ മാലിന്യ പ്ലാന്റും സോളാർ ട്രീയുമാണിത്. ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജിയുടെ (അനെർട്ട് ) നേതൃത്വത്തിലാണ് ഇവ നടപ്പാക്കുന്നത്. നഗരസഭയുടെ സോളാർസിറ്റി പദ്ധതിയുടെ ഭാഗമായുള്ളതാണ് പദ്ധതി. ഏഴുലക്ഷം രൂപ ചെലവിൽ സജ്ജമാക്കുന്ന പ്ലാന്റിലൂടെ സൗരോർജം ഉപയോഗിച്ച് മാലിന്യം വളമാക്കി മാറ്റാം. പ്രതിദിനം 50കിലോ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. സി.ഇ.ടി അലുമിനി അസോസിയേഷന്റെയും കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെയാണ് പദ്ധതി.
ഭക്ഷണാവശിഷ്ടങ്ങൾ പൊടിച്ചുണ്ടാക്കുന്ന വളമുപയോഗിച്ച് ശംഖുംമുഖത്ത് ' മിയാവാക്കി വനം ' വളർത്തുമെന്നും അധികൃതർ പറഞ്ഞു. 10 ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കുന്ന സോളാർ ട്രീയിൽ 12 പേർക്കുള്ള ഇരിപ്പിടസൗകര്യവും ചാർജ് ചെയ്യാൻ പ്ലഗ് പോയിന്റുകളുമുണ്ടാകും. ബാക്കപ്പ് ബാറ്ററിയുള്ളതിനാൽ രാത്രിയിലും സോളാർ ട്രീ ഉപയോഗിക്കാം. മരത്തിൽ നിരീക്ഷണ കാമറകളും എഫ്.എം റേഡിയോയും സ്ഥാപിക്കും.
നവീകരണങ്ങൾ ഇങ്ങനെ
പുനർവികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ബീച്ചിനോട് ചേർന്ന ആറാട്ടുമണ്ഡപവും ജലാശയവും സംരക്ഷിക്കും. കടൽക്ഷോഭത്തിൽ മണ്ഡപമിരിക്കുന്ന പ്രദേശത്തെ മണൽ ഒലിച്ചുപോയിട്ടുണ്ട്. ഇവിടം ബീച്ച് മണൽ കൊണ്ട് പരിപോഷിപ്പിക്കാനും പദ്ധതിയുണ്ട്. ടോയ്‌ലെറ്റ് ബ്ലോക്ക് നവീകരണം പുരോഗമിക്കുകയാണ്. ബീച്ചിനോട് ചേർന്ന ' ടേക്ക് എ ബ്രേക്ക് ' കഫെ നവീകരിക്കും. കുട്ടികൾക്കായി ഇലക്ട്രോണിക് ടോയ് റൈഡുകളുടെ ക്രമീകരണവും ആലോചനയിലുണ്ട്. വഴിയോരക്കച്ചവടക്കാർക്ക് കളർ കോഡുകൾ നൽകി സ്ഥലങ്ങൾ തരംതിരിച്ച് നൽകുന്ന കാര്യവും പരിഗണയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
സോളാർ ട്രീ - 10 ലക്ഷം രൂപ
സൗരോർജ മാലിന്യ പ്ലാന്റ് - 7 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |