വെഞ്ഞാറമൂട്: ഗോകുലം മെഡിക്കൽ കോളേജിലെ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സായ യുവതിയെയും കൂട്ടിക്കൊണ്ട് പോകാൻ എത്തിയ ഭർത്താവിനേയും മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് (52) പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളും കണ്ടാലറിയാവുന്നവരുമായ മറ്റ് രണ്ട് പേർക്കെതിരെയും വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.
ആശുപത്രിയിലെ നഴ്സിനും കൂട്ടികൊണ്ടുപോകാനെത്തിയ ഭർത്താവ് അർജുനുമാണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8ഓടെ ഗോകുലം മെഡിക്കൽ കോളേജിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിനുള്ളിൽ വച്ചായിരുന്നു സംഭവം. ആര്യനാട് സ്വദേശികളായ ദമ്പതികൾ കീഴായിക്കോണത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയെ അർജുൻ കൂട്ടിക്കൊണ്ട് പോകാൻ എത്തി.
ഇരുചക്രവാഹനത്തിൽ ആശുപത്രിയുടെ സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലൂടെ പോകുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് വാഹനം തടയുകയും സദാചാര ഗുണ്ടകൾ ചമഞ്ഞ് ചോദ്യം ചെയ്യുകയുമായിരുന്നു. തങ്ങൾ ഭാര്യാ ഭർത്താക്കന്മാരാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കാതെ ചോദ്യം ചെയ്യൽ തുടരുകയും ഇത് എതിർത്ത ഭർത്താവിനെയും തടയാൻ ശ്രമിച്ച യുവതിയേയും മർദ്ദിക്കുകയുമായിരുന്നു.
ബഹളം കേട്ട് ആളുകൾ കൂടിയതോടെ സദാചാര ഗുണ്ടകൾ സ്ഥലംവിട്ടു. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ മറ്റു പ്രതികൾക്ക് വേണ്ടി വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |