പാറശാല: ' ജവാൻ ' മദ്യവുമായി ക്ഷേത്രത്തിനുള്ളിലെത്തിയ സംഘത്തെ ഭാരവാഹികൾ ചേർന്ന് തിടപ്പള്ളിക്കുള്ളിൽ പൂട്ടിയിട്ടശേഷം പൊലീസിന് കൈമാറി. പാറശാല ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ ഒരു ലിറ്റർ മദ്യവുമായെത്തിയ ക്ഷേത്ര ജീവനക്കാരൻ മിഥുൻശങ്കറും സഹപാഠികളുമാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
തിടപ്പള്ളിക്കുള്ളിൽ മദ്യപിച്ചുകൊണ്ടിരുന്ന ജീവനക്കാരനെയും സഹപാഠികളെയും ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ജീവനക്കാരൻ അടുത്തിടെയാണ് ക്ഷേത്രത്തിലെത്തിയത്. എഫ്.ഐ.ആറിന്റെ പകർപ്പ് ദേവസ്വം പാറശാല സബ്ഗ്രൂപ്പ് ഓഫീസർ നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറിയതിനെ തുടർന്ന് മദ്യപിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു.
പാറശാലയിലെ മറ്റൊരു ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയ മദ്യപാനിയായ ജീവനക്കാരനെ അവിടെയുണ്ടായ പ്രശ്‌നത്തെ തുടർന്ന് ദേവസ്വം അധികൃതർ ചേർന്ന് ഇലങ്കം ക്ഷേത്രത്തിലെത്തിച്ച് രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |