വിതുര: സംസ്ഥാനത്ത് കൃഷിവ്യാപിപ്പിക്കുന്നതിനും വിഷമയമല്ലാത്ത പച്ചക്കറി ലഭ്യമാക്കുന്നതിനുമായി സർക്കാർ ആവിഷ്ക്കരിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വിജയിപ്പിക്കുന്നതിനായി കർഷകർ സജീവമായി രംഗത്തിറങ്ങി. കൃഷി ഭവനുകളുടേയും പഞ്ചായത്തുകളുടേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി കൃഷിഭവനുകളും പഞ്ചായത്തും എല്ലാ വാർഡുകളിലും കർഷക കൂട്ടായ്മകളെ വിളിച്ചുചേർത്ത് നിർദ്ദേശങ്ങൾ നൽകി. കൃഷിയിറക്കുവാൻ കുടുംബശ്രീയൂണിറ്റുകളും പുരുഷസ്വാശ്രയസംഘങ്ങളും തൊഴിലുറപ്പ് തൊഴിലാളികൂട്ടായ്മകളും വരെ സജീവമായിട്ടുണ്ട്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കൃഷി ആരംഭിച്ചു കഴിഞ്ഞു. സ്വന്തം ഭൂമിക്ക് പുറമേ പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി നടത്തുന്നുണ്ട്. മാത്രമല്ല പഞ്ചായത്തുകളിൽ തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി ഉടമയുമായി സംസാരിച്ച് കൃഷിരംഗത്തേക്കിറങ്ങുന്ന രീതിയും അവലംബിച്ചിട്ടുണ്ട്.
കൊറണക്കാലത്ത് കർഷകർക്ക് കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വരികയും പച്ചക്കറികൾ നശിക്കുകയും ചെയ്തിരുന്നു. വിപണി ലഭ്യമല്ലാത്തതിനാൽ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇതോടെ അനവധി പേർ കൃഷി ഉപേക്ഷിച്ചു. ലോക്ക്ഡൗൺ പിൻവലിച്ചതോടെ കർഷകരെ സഹായിക്കുന്നതിനായി കൃഷിഭവനുകൾ സജീവമായി രംഗത്തിറങ്ങുകയും പച്ചക്കറി സംഭരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ കൃഷിഭവനുകൾ പച്ചക്കറികൾ വിറ്റഴിക്കുന്നതിനായി ആഴ്ചതോറും ചന്തകൾ തുറക്കുകയും ചെയ്തു. വിപണി ലഭ്യമായതോടെ കർഷകർ വീണ്ടും കൃഷി രംഗത്ത് സജീവമായി. തരിശായി കിടന്ന ഭൂമികൾ പാട്ടത്തിനെടുത്ത് വ്യാപകമായി പച്ചക്കറി കൃഷി ആരംഭിച്ചു.
വിതുര, തൊളിക്കോട് പഞ്ചായത്തിൽ നൂറിൽ പരം ഏക്കർ തരിശുഭൂമിയിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. കൂടാതെ വാഴയും മരച്ചീനിയും ചീരയും മറ്റ് കൃഷികളും നടത്തിയിരുന്നു. ആനാട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലും വ്യാപകമായി കൃഷി നടത്തിയിരുന്നു. മികച്ച വിളവും ലഭിച്ചു. നാടൻ പച്ചക്കറികൾ സുലഭമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിയുടെ ഡിമാൻഡ് ഇടിഞ്ഞു. ഫലത്തിൽ കൃഷിവകുപ്പ് ആവിഷ്ക്കരിച്ച പുതിയ പദ്ധതികൾ കർഷകർക്ക് ആശ്വാസം പകർന്നിട്ടുണ്ട്.
കൃഷിസജീവമാകുമ്പോഴും കാട്ടുമൃഗങ്ങൾ കർഷകർക്ക് ഭീഷണിയായി മാറുകയാണ്. മലയോരമേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ട് നാളുകൾ ഏറെയായി. കാട്ടാനയും കാട്ടുപോത്തും പന്നിയും മറ്റും ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പകൽ പോലും ഗ്രാമപ്രദേശങ്ങളിൽ കാട്ടുമൃഗങ്ങൾ ഭീതിയും നാശവും പരത്തി വിഹരിക്കുന്ന അവസ്ഥയാണ് നിലവിൽ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാട്ടുമൃഗങ്ങൾ വിതക്കുന്നത്.കൃഷിനഷ്ടം ചൂണ്ടിക്കാട്ടി പരാതികൾ നൽകിയാലും ഉചിതമായ നഷ്ടപരിഹാരം ലഭിക്കാറില്ലെന്നാണ് കർഷകരുടെ പരാതി. മാത്രമല്ല കാട്ടുമൃഗശല്യം തടയാൻ നടപടികൾ സ്വീകരിക്കാറുമില്ല. കൃഷിയോടുള്ള സ്നേഹം മൂലം നഷ്ടം സഹിച്ചും അനവധി കർഷകർ കൃഷി നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |