തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിൽ നിന്ന് തൊണ്ടിമുതലുകളായ സ്വർണവും വെള്ളിയും പണവും കാണാതായ സംഭവത്തിൽ അന്തിമ അന്വേഷണം വിജിലൻസിന്. റവന്യൂ വകുപ്പ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌ത സാഹചര്യത്തിൽ നിലവിൽ ലോക്കൽ പൊലീസ് നടത്തിവരുന്ന അന്വേഷണത്തിന്റെ റിപ്പോർട്ടും തെളിവുകളും അവർക്ക് കൈമാറും. സർക്കാർ സർവീസിലിരിക്കെയുള്ള തിരിമറിയെന്ന നിലയിൽ സംസ്ഥാന വിജിലൻസ് വിഭാഗത്തിനും കേസ് അന്വേഷിക്കാം.
വിജിലൻസ് അന്വേഷണത്തിന് വകുപ്പുതല നിർദേശമുണ്ടായ സാഹചര്യത്തിൽ കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി കേസ് ഫയൽ വിജിലൻസ് സംഘത്തിന് കൈമാറാനാണ് ലോക്കൽ പൊലീസിന്റെ നീക്കം. ഓഫീസ് രേഖകളും ഫയലുകളും വിശദമായി പരിശോധിക്കുകയും ആർ.ഡി.ഒയിൽ ജോലി നോക്കിയിരുന്നവരെയെല്ലാം വിശദമായി ചോദ്യം ചെയ്യുകയും വേണം. പേരൂർക്കട പൊലീസ് ഈ വഴിക്കാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ആർ.ഡി.ഒയിലുണ്ടായിരുന്ന അരഡസനോളം സീനിയർ സൂപ്രണ്ടുമാരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്‌തു. തൊണ്ടി മുതലുകൾ മോഷണംപോയ കാലയളവിൽ ഇവിടെ ജോലി നോക്കിയിരുന്ന 13 പേരുടെയും മറ്റ് ജീവനക്കാരുടെയും ഫോൺ കാൾ വിശദാംശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അജ്ഞാത മൃതദേഹങ്ങളിലും നിന്നും മറ്റും കണ്ടെത്തി കൈമാറിയ ആഭരണങ്ങളുടെ നിജസ്ഥിതി അറിയാൻ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാണാതായ ആഭരണങ്ങൾ ഏതൊക്കെ ഇനത്തിൽപ്പെട്ടതാണെന്ന വിവരം ഓഫീസ് രേഖകളിൽ നിന്ന് ശേഖരിച്ച പൊലീസ് ഇവ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. സാധനങ്ങൾ കാണാതായ കാലയളവിൽ ജോലി ചെയ്‌ത ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, ലോക്കറുകൾ എന്നിവയെപ്പറ്റിയും പൊലീസ് അന്വേഷിക്കും.
ജീവനക്കാർക്ക് ബന്ധമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ജുവലറികൾ എന്നിവിടങ്ങളിലേക്കും അന്വേഷണം നീളും. പണയപ്പെടുത്തുകയോ ലോക്കറിൽ സൂക്ഷിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അവ കണ്ടെത്താനും എളുപ്പമാണ്. വെള്ളി ഉൾപ്പെടെ കളവുപോയ സാഹചര്യത്തിൽ സ്വർണക്കച്ചവടക്കാർക്ക് തട്ടിപ്പുമായി ബന്ധമുണ്ടാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ജീവനക്കാരെ ചോദ്യം ചെയ്യുന്നത് പൂർത്തിയായാൽ ഈവഴികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |