ബാലരാമപുരം: റസൽപ്പുരത്ത് സിമന്റ് ഗോഡൗണിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂട്ടാളികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. റസൽപ്പുരം നിഷാഭവനിൽ അജീഷ് (33), റസൽപ്പുരം നിതീഷ് ഭവനിൽ നിധീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. കിളിമാനൂർ മലയമടം പയ്യട മിച്ചഭൂമി കോളനിക്ക് സമീപം വലിയവിള വീട്ടിൽ ലക്ഷ്മണൻ ചെട്ടിയാർ - ബേബി ദമ്പതികളുടെ മകൻ വിഷ്ണുവാണ് (23) കൊല്ലപ്പെട്ടത്.
കൃത്യം നടന്നതിന് പിന്നാലെ കേസിലെ മുഖ്യപ്രതികളെ അജീഷും നിധീഷും ചേർന്ന് റസൽപ്പുരത്ത് നിന്ന് ബൈക്കിൽ കയറ്റി മലയത്ത് ഒളിവിൽ പാർപ്പിക്കുകയും തുടർന്ന് നരുവാമൂട് പൊലീസ് സ്റ്രേഷൻ പരിധിയിലെ തേരിക്കവിള കോളനിയിലേക്ക് മാറ്റുകയുമായിരുന്നു.
ഇവരുടെ ഫോൺകാളുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലക്കേസ് പ്രതികളെ നിരന്തരം ഫോണിൽ വിളിച്ച് രക്ഷപ്പെടാൻ സഹായിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വീടുകളിൽ നിന്ന് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് ശേഷം വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിൽ വച്ച് മരിച്ചുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് മുഖ്യപ്രതികളെ രക്ഷപ്പെടുത്താൻ അജീഷും നിധീഷും സഹായിച്ചത്. കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന ക്രിമിനൽ - കഞ്ചാവ് കേസുകളിൽപ്പെട്ട അക്രമികൾക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർക്കെതിരെയും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് തടങ്കിലിലാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിന് നിർദ്ദേശവും കൈമാറിയിട്ടുണ്ട്. ബാലരാമപുരം, നരുവാമൂട്, നേമം, മാറനല്ലൂർ പൊലീസിൽ വിവിധ സ്ക്വാഡുകളിലായി തിരിച്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |