തിരുവനന്തപുരം:കർക്കടക വാവ് ബലിതർപ്പണത്തിനായി ജില്ലയിൽ സ്നാനഘട്ടങ്ങളെല്ലാം ഒരുങ്ങി.രണ്ടു വർഷത്തിന് ശേഷമാണ് പൊതുസ്നാനഘട്ടങ്ങളിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നത്.നാളെയാണ് കർക്കടക വാവ്.കടൽത്തീരങ്ങളിലും പുഴയോരങ്ങളിലും കായൽതീരത്തുമെല്ലാം ബലിമണ്ഡപങ്ങളൊരുങ്ങിയിട്ടുണ്ട്. തിരുവല്ലം,വർക്കല,അരുവിപ്പുറം,അരുവിക്കര എന്നീ കേന്ദ്രങ്ങളിൽ സുരക്ഷിതമായി ബലിതർപ്പണം നടത്താവുന്ന വിധത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ബലിതർപ്പണത്തിന് വലിയ തിരക്കുണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പരമാവധി പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കടൽക്ഷോഭം കണക്കിലെടുത്ത് ശംഖുമുഖത്ത് ബലിതർപ്പണം നിരോധിച്ചിട്ടുണ്ട്.ഓരോ ബലിതർപ്പണ കേന്ദ്രങ്ങളിലും നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്.സുരക്ഷ കണക്കിലെടുത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയോടെ ഇവിടങ്ങളിലേക്ക് പൊലീസ് സേനയെ വിന്യസിക്കും. ബലിതർപ്പണത്തിന് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ കൂടുതൽ വനിതാ പൊലീസുകാരെ എത്തിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.ബലിതർപ്പണ കേന്ദ്രങ്ങളിൽ പൊലീസ് പട്രോളിംഗ് നടത്തും.ഇവിടങ്ങളിൽ സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.കോവളത്ത് ആവാടുതുറയിലും കീഴതിൽ മഹാഗണപതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ അശോകബീച്ചിലും ബലി തർപ്പണ ചടങ്ങുകൾ നടക്കും.പാച്ചല്ലൂർ പൊഴിക്കരയിൽ പാച്ചല്ലൂർ (ചുടുകാട്) ഭദ്രകാളി ദേവീക്ഷേത്രത്തിന്റെ അഭിമുഖ്യത്തിൽ ചടങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ കർക്കടക വാവുബലി തർപ്പണത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.നാളെ രാവിലെ 4 മുതൽ ഭക്തജനങ്ങൾക്ക് ബലിതർപ്പണം നടത്താം.വാവിനോടനുബന്ധിച്ച് വിശേഷാൽ പൂജകൾ,തിലഹവനം,പിതൃപൂജ,പിതൃ നമസ്കാരം തുടങ്ങിയവ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പേട്ട എസ്.എൻ നഗർ മേലൂട്ട്കാവ് ദേവി ക്ഷേത്രത്തിൽ കർക്കടക വാവ് ദിവസം രാവിലെ 7 മുതൽ 12 വരെ ബലിതർപ്പണത്തിനും തിലഹോമത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി എസ്.ശ്രീകണ്‌ഠൻ അറിയിച്ചു. അയണിയർത്തല ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രത്തിൽ പിതൃതർപ്പണം,തിലഹോമം തുടങ്ങിയ ചടങ്ങുകൾ രാവിലെ 6 മുതൽ നടക്കും.ചേർത്തല പാഞ്ചജന്യം ആദർഷ് പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും.
വെയിലൂർക്കോണം ശ്രീമഹാദേവർ ചമുണ്ഡേശ്വരി ക്ഷേത്രത്തിൽ രാവിലെ 4.30 മുതൽ ബലിതർപ്പണം ആരംഭിക്കുമെന്ന് ക്ഷേത്രം ഭരണസമിതി സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |