SignIn
Kerala Kaumudi Online
Saturday, 21 September 2024 5.51 AM IST

റാഗിംഗ് പരാതി തള്ളി ഡി.ഡിയുടെ റിപ്പോർട്ട്, ലഹരി ഉപയോഗവുമില്ല

Increase Font Size Decrease Font Size Print Page

നീതി കിട്ടുന്നതുവരെ പിന്നോട്ടില്ലെന്ന് രക്ഷിതാക്കൾ

തിരുവനന്തപുരം: കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ റാഗിംഗ് വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൻമേൽ നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനികളെ മുതിർന്ന ക്ളാസിലെ കുട്ടികൾ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ റാഗിംഗ് നടന്നുവെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ (ഡി.ഡി) സന്തോഷ് കുമാർ റിപ്പോർട്ടിൽ തള്ളിക്കളഞ്ഞു. ഒരു കുട്ടിക്ക് കൈയിലും മറ്റൊരു കുട്ടിക്ക് മുതുകത്തും നേരിയ പരിക്കുകൾ മാത്രമേയുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച ഡി.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ചെറിയ പ്രശ്നത്തെ പർവതീകരിച്ചതാണ് നിലവിലെ സംഭവമെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ മൊഴിയെടുത്ത റിപ്പോർട്ടാണ് മന്ത്രിക്ക് സമർപ്പിച്ചത്.എന്നാൽ,തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാനാണ് രക്ഷാകർത്താക്കളുടെ തീരുമാനം.

കുറ്റക്കാരായ കുട്ടികളെ കണ്ടെത്തുന്നതിന് പരിക്കേറ്റ കുട്ടികളോടൊപ്പം സ്‌കൂൾ അധികൃതർ ക്ലാസുകൾ കയറിയിറങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ സാധിച്ചില്ല.സ്‌കൂളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നാണ് അദ്ധ്യാപകരുൾപ്പെടെയുള്ള സ്‌കൂളധികാരികൾ ബോധിപ്പിച്ചിട്ടുള്ളതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.കുട്ടികളുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുന്നതുൾപ്പെടെയുള്ള യാതൊരു സംഭവവും സ്‌കൂളിൽ ഉണ്ടായില്ലെന്നും സംഭവങ്ങളൊക്കെയും കേട്ടുകേൾവി മാത്രമാണെന്ന് ബോദ്ധ്യപ്പെട്ടതായും പറയുന്നു. സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കുന്നതിനായി സ്‌കൂൾ അധികൃതർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ


രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥിനികൾ പഠിക്കുന്നിടത്ത് അദ്ധ്യാപകരുൾപ്പെടെയുള്ള സ്‌കൂൾ അധികൃതർ കൂറേക്കൂടി ജാഗ്രത കാട്ടണം

സ്‌കൂളിന്റെ എല്ലാ കോണുകളിലും അദ്ധ്യാപകരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധ സദാസമയവും എത്തുന്നതരത്തിൽ ചുമതലകൾ വിഭജിച്ചു നൽകാനുള്ള നടപടി സ്വീകരിക്കാൻ പ്രഥമാദ്ധ്യാപകരെ ചുമതലപ്പെടുത്തി

 സ്‌കൂളിലേക്കെത്തുന്നവരുടെ (അദ്ധ്യാപകരും വിദ്യാർത്ഥികളുമല്ലാത്ത) വിവരങ്ങൾ ശേഖരിക്കുന്ന രജിസ്റ്റർ ഉണ്ടാക്കണം
ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനം പൂർത്തിയായാലുടൻ അദ്ധ്യാപക-രക്ഷാകർതൃ സമിതി രൂപീകരിക്കും

കൗൺസിലർമാരുടെ സേവനമുറപ്പാക്കുന്നതിനും കുട്ടികൾക്കാവശ്യമായ മാനസിക പിന്തുണ ലഭിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും

ഡി.ഡിയുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ

സ്‌കൂളിന് ചുറ്റും നിരീക്ഷണ കാമറകൾ സ്ഥാപിക്കണം

ഗേറ്റിൽ സി.സി.ടി.വി കാമറ വയ്ക്കണം

അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന ടോയ്ലെറ്റ് മുറിക്ക് സമീപം നിരീക്ഷണത്തിന് അദ്ധ്യാപകർക്ക് ഡ്യൂട്ടി നിശ്ചയിച്ച് നൽകണം

ഹെഡ്മാസ്റ്ററെ മാറ്റിയേക്കും

സംഭവം ഇത്രയും വഷളാക്കിയതിനു പിന്നിൽ ഹെഡ്മാസ്റ്ററുടെ അനുചിതമായ നിലപാടാണെന്ന് സ്കൂൾ മാനേജിംഗ് കമ്മിറ്റി ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടതിനെ തുടർന്ന് ഹെഡ്മാസ്റ്ററെ മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി അറിയുന്നു.റാഗിംഗ് വിഷയത്തിനു പുറമേ സാമ്പത്തിക ക്രമക്കേടുൾപ്പെടെയുള്ള വിഷയങ്ങളിൽ ഹെഡ്മാസ്റ്റിനു മേൽ പരാതികൾ നേരത്തെ വിദ്യാഭ്യാസ വകുപ്പിന് പോയിട്ടുണ്ട്.ഡി.ഡി നടത്തിയ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു മുന്നിലെത്തിയിട്ടുണ്ടെന്നും നിലവിലെ വിഷയം കൂടിയായതോടെ നടപടി ഉടനുണ്ടായേക്കുമെന്നും അറിയുന്നു .

പിന്മാറില്ലെന്ന് രക്ഷാകർത്താക്കൾ

തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുന്നതുവരെ പിൻമാറില്ലെന്ന് പരാതിക്കാരായ രക്ഷിതാക്കൾ പറഞ്ഞു. തങ്ങൾ വാദിക്കുന്നത് മക്കൾക്കു വേണ്ടിയാണെന്നും അവരുടെ പ്രശ്നങ്ങൾ ഇത്ര ലാഘവത്തോടെ കണ്ടത് നീതീകരിക്കാനാകാത്തതാണെന്നും പരാതിക്കാരിയായ രക്ഷാകർത്താവ് സോഷ്യൽ മീഡിയയിലിട്ട പോസ്റ്റിലൂടെ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.