തിരുവനന്തപുരം: തിരുവോണപ്പുലരിയിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓണവില്ലുകളുടെ നിർമ്മാണത്തിന് കരമന മേലാറന്നൂർ വിളയിൽവീട്ടിൽ തുടക്കമായി. തിരുവോണനാളായ സെപ്‌തംബർ എട്ടിന് പുലർച്ചെ അഞ്ചിനും ആറിനും മദ്ധ്യേയാണ് സമർപ്പണം. 41 ദിവസം വ്രതമെടുത്താണ് ഓണവില്ല് തയ്യാറാക്കുന്നത്.
വിളയിൽവീട്ടിൽ കുടുംബാംഗങ്ങൾക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയ അവകാശമാണിത്. ദേവഗണത്തിൽ പെട്ട മഞ്ഞക്കടമ്പ്, മഹാഗണി വൃക്ഷങ്ങളുടെ പലക വഞ്ചിയുടെ മാതൃകയിൽ അറുത്തെടുത്ത് മൂലമന്ത്രം ചൊല്ലി തയ്യാറാക്കിയ നിറക്കൂട്ടുകൾ ഉപയോഗിച്ചാണ് ശ്രീപദ്മനാഭസ്വാമിയുടെ വീരശയനം, മഹാവിഷ്‌ണുവിന്റെ ദശാവതാരം, ശ്രീരാമകഥകൾ,ശ്രീകൃഷ്‌ണലീല, ശാസ്‌താവിന്റെയും വിനായകന്റെയും ചിത്രങ്ങൾ എന്നിവ വരയ്‌ക്കുന്നത്. ആറ് ജോഡി വില്ലുകളാണ് സമർപ്പിക്കുന്നത്.
സമർപ്പണച്ചടങ്ങിനുശേഷം ആചാരിയും കുടുംബവും ദക്ഷിണയും വസ്ത്രവും ഓണക്കോപ്പും വാങ്ങി ഓണവില്ല് ചാർത്തിയ ഭഗവാനെ ആദ്യം ദർശിച്ച് മടങ്ങും.
തിരുവോണം,അവിട്ടം,ചതയം നാളുകളിൽ ഓണവില്ലുകൾ ചാർത്തിയിരിക്കും. നാലാം നാൾ ഓണവില്ലുകൾ പുറത്തെടുത്തശേഷം ഒരുവർഷം രാജകുടുംബത്തിന്റെ പൂജാമുറിയിൽ സൂക്ഷിക്കുന്നതാണ് ആചാരം. കുടുംബത്തിലെ എട്ടാം തലമുറയിൽപ്പെട്ട ബിൻകുമാറിന്റെ നേതൃത്വത്തിൽ സഹോദരന്മാരായ സുദർശൻ ആചാരി, ഉമേഷ് ആചാരി, സുലഭൻ ആചാരി എന്നിവരാണ് ഓണവില്ലുകൾ നിർമ്മിക്കുന്നത്.
കുഞ്ചലം നിർമ്മിക്കുന്നത് തടവുകാർ
വില്ലുകളുടെ ഇരുവശങ്ങളിലുമുള്ള കുഞ്ചലവും ഞാണും നിർമ്മിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരാണ്. വ്രതമെടുത്താണ് ജാതിമത ഭേദമെന്യേ തടവുകാരും നിർമ്മാണത്തിൽ പങ്കാളികളാകുന്നത്.
മഹാബലിയുടെ ആഗ്രഹം
പാതാളത്തിലേക്ക് യാത്രയാകും മുമ്പ് വാമനാവതാരമെടുത്ത മഹാവിഷ്‌ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം മഹാബലി പ്രകടിപ്പിച്ചു. ഓരോ വർഷവും പ്രജകളെ ദർശിക്കാൻ വരുമ്പോൾ മഹാവിഷ്‌ണുവിന്റെ അവതാരകഥകൾ കാണാനുള്ള മഹാബലിയുടെ ആഗ്രഹം മാനിച്ച് വിശ്വകർമ്മ ദേവനാണ് ആദ്യരചന നടത്തിയത്. വിശ്വകർമ്മാവിന്റെ പരമ്പര തുടർന്നുള്ള കാലങ്ങളിൽ അവതാരകഥകൾ വരച്ച് വിഷ്‌ണു സന്നിധിയിൽ സമർപ്പിക്കാമെന്ന് വാക്ക് നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |