പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെയും ജാമ്യം മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി റദ്ദാക്കി. ഹൈക്കോടതി നിർദ്ദേശിച്ച ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം കോടതി റദ്ദാക്കിയത്.
രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ബൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, അനീഷ്, സിദ്ദിഖ്, ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, മധു വധക്കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. പല സാക്ഷികളും കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് പ്രതികൾക്കെതിരേ പ്രോസിക്യൂഷൻ നീക്കം ആരംഭിച്ചത്. 2018 മേയ് മാസത്തിൽ ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ പ്രതികൾ ഈ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കൂടാതെ സാക്ഷികളിൽ പലരും പ്രതികളുടെ ആശ്രിതരാണ്. പ്രതികളുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സാക്ഷികളെ പല വാഗ്ധാനങ്ങളും നൽകി മൊഴിമാറ്റാൻ നിർബന്ധിച്ചു. ഇതിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
തുടർ കൂറുമാറ്റങ്ങൾക്കിടെ ജൂലൈ 16ന് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി ചെയർമാനായുള്ള കമ്മിറ്റി ഉത്തരവിട്ടിരുന്നെങ്കിലും കൂറുമാറ്റം തടയാനായില്ല. രഹസ്യമൊഴി നൽകിയവരും, പൊലീസിന് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയവരും കോടതിയിൽ കൂറുമാറി. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ പതിമൂന്ന് പേരാണ് കൂറുമാറിയത്. ഇതിൽ ഏഴുപേരും രഹസ്യമൊഴി നൽകിയവരാണ്.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ മധു വധക്കേസിലെ വിചാരണ നടപടികൾ കോടതി നിറുത്തിവച്ചിരുന്നു. ഈ മാസം 31ന് അകം വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരം വേഗത്തിൽ പൂർത്തിയാക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |