വെള്ളറട: കുന്നത്തുകാലിലെ കൂനം പനയിലെ റോഡുവക്കിൽ നിന്ന ലക്ഷങ്ങൾ വിലവരുന്ന ആഞ്ഞിൽ മരം മുറിച്ചുകടത്തിയവർ കുടുങ്ങും. ഒരു മാസത്തിന് മുൻപാണ് മരം മുറിച്ചുകടത്തിയത്. മുറിക്കുന്നത് കണ്ട് നാട്ടുകാർ അന്വേഷിച്ചപ്പോൾ പി.ഡബ്യു,ഡിയുടെയും റവന്യു അധികൃതരുടെയും അനുവാദം വാങ്ങിയാണ് മരം മുറിക്കുന്നതെന്ന് മുറിച്ച് കടത്തിയവർ പറഞ്ഞു. സംശയം തോന്നിയ നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനെയും റവന്യു വകുപ്പിനെയും ബന്ധപ്പെട്ടുവെങ്കിലും അനുവാദമില്ലാതെയാണ് സമീപത്തെ വസ്തു ഉടമയുടെ നേതൃത്വത്തിൽ മരം മുറിച്ചതെന്ന് കണ്ടെത്തി. തുടർന്ന് സംഭവം നടന്ന് നാലുദിവസം കഴിഞ്ഞ് മരം മറിച്ചു കടത്തിയതിന് പി.ഡബ്യു,ഡി അധികൃതർ വെള്ളറട പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി റവന്യു അധികൃതരോട് സ്ഥലം ആരുടെതാണെന്ന് അളന്ന് തിട്ടപ്പെടുത്തുന്നതിന് പൊലീസ് കത്ത് നൽകി. തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ പുറുപോക്കിൽ നിന്നാണ് മരം മുറിച്ചു കടത്തിയതെന്ന് കണ്ടെത്തിയതോടെയാണ് റവന്യു അധികൃതർ വെള്ളറട സി.ഐയ്ക്ക് രേഖാമൂലം പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുറിച്ചു കടത്തിയ ആഞ്ഞിൽ കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള നടപടികളും പൊലീസ് ഉൗർജ്ജിതമാക്കി. മരം മുറിച്ചു കടത്തിയവർ രണ്ടു ദിവസത്തിനുള്ളിൽ പിടിയിലാകുമെന്ന് വെള്ളറട സി.ഐ മൃദുൽ കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |