മലയിൻകീഴ്: വാഹന-കാൽനടക്കാരുടെ കണ്ണൊന്ന് തെറ്റിയാൽ അപകടമുണ്ടാകുന്ന വിധത്തിലാണ് മലയിൻകീഴ്-പേയാട് റോഡിന്റെ അവസ്ഥ. മലയിൻകീഴ് ജംഗ്ഷനിലും ക്ഷേത്ര റോഡിലും ട്രഷറി റോഡ് ആരംഭിക്കുന്നിടത്തും വൻകുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി തീർന്നിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. മൂന്ന് റോഡുകൾ സംഗമിക്കുന്ന ക്ഷേത്ര റോഡിൽ നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച ഈർപ്പമുള്ള മണ്ണും പാറവേസ്റ്റും കൊണ്ട് കുഴികൾ മൂടിയെങ്കിലും അവയെല്ലാം ഇളകി മാറി പൊടിയും കുഴിയുമായി വീണ്ടും അപകടക്കെണിയായി തീർന്നിട്ടുണ്ട്. ട്രഷറി റോഡിന് സമീപത്തെ പലചരക്ക്കട ഉടമയുടെ ദേഹത്ത് റോഡിലെ മെറ്റൽ തെറിച്ച് വീണ് പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. റോഡിലെ മെറ്റലും പൊടിയും ഇളകി മാറി കുണ്ടും കുഴിയുമായി തീർന്ന റോഡ് മഴപെയ്താലുടൻ തിരിച്ചറിയാനാകാത്തവിധം ആറായി മാറും. വൻ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അകപ്പെട്ട് അപകടമുണ്ടാകുന്നത് ഇവിടെ പതിവായിട്ടുണ്ട്. റോഡ് തകർച്ച കാരണം മലയിൻകീഴ്, പേയാട് ജംഗ്ഷനുകളിൽ ഏത് സമയത്തും ഗതാഗതക്കുരുക്കാണ്. ഇതുവഴി അപകട കടമ്പ കഴിഞ്ഞ് പോകണമെങ്കിൽ മണിക്കൂറുകളെടുക്കുമെന്നാണ് യാത്രക്കാർ പറയുന്നത്.
നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രം
സ്കൂൾ-കോളേജ് തുറന്നതോടെ മലയിൻകീഴ് ജംഗ്ഷനിൽ രാവിലെയും വൈകുന്നേരങ്ങളിലും നിയന്ത്രിക്കാനാകാത്തവിധം ഗതാഗതക്കുരുക്കും തിരക്കുമാണ്. ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമേ ഉണ്ടാകാറുള്ളൂ. വാഹനക്കുരുക്ക് ഒഴിവാക്കാനുള്ള ഹോം ഗാർഡിന്റെ ഓട്ടം പതിവ് കാഴ്ചയാണ്. തിരക്കേറിയ സമയത്തുപോലും പൊലീസിന്റെ സേവനം ഉണ്ടാകാറേയില്ലെന്നാണ് പരാതി. പേയാട്, മലയിൻകീഴ് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് യാത്രക്കാർ അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.
ഭീഷണിയായി റോഡ്
മലയിൻകീഴ് ജംഗ്ഷനിലെ റോഡ് വീതി കുറവാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മലയിൻകീഴ് ജംഗ്ഷനുൾപ്പെട്ട റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണികൾ ചെയ്യാതെ കുഴികളിൽ ചെളി മണ്ണിട്ട് കുഴി അടയ്ക്കുന്നത് മൂന്നാം തവണയാണ്. യാത്രക്കാരുടെ ജീവന് ഭീഷണിയായ മലയിൻകീഴ്-പേയാട് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നാട്ടുകാർ അധികൃതർക്ക് നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
ഒഴിയാതെ യാത്രാദുരിതം
മലയിൻകീഴ്, പേയാട്, കാട്ടാക്കട ജംഗ്ഷനുകൾ നവീകരിച്ച് റിംഗ് റോഡുകൾ നിർമ്മിക്കുന്നതിന് 400 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി എം.എൽ.എ അറിയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനങ്ങൾ മാത്രമുണ്ടായില്ല. ജനങ്ങൾ ഇപ്പോഴും ജീവൻ പണയപ്പെടുത്തി ദുരിതയാത്ര ചെയ്യേണ്ട ഗതികേടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |