ബസ് കാത്തിരിപ്പുകേന്ദ്രം മാത്രമെന്ന് എഴുതിവച്ചു
തിരുവനന്തപുരം: കോർപ്പറേഷൻ പൊളിച്ചുപണിയുമെന്ന് പ്രഖ്യാപിച്ച ശ്രീകാര്യത്തെ സി.ഇ.ടിയോട് ചേർന്നുള്ള ( കോളേജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം ) വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം പെയിന്റടിച്ച് നവീകരിച്ച് ശ്രീകൃഷ്‌ണനഗർ റസിഡന്റ്സ് അസോസിയേഷൻ. ബസ് കാത്തിരിപ്പുകേന്ദ്രം മാത്രമെന്ന് ചുവരിൽ എഴുതിവയ്‌ക്കുകയും ചെയ്‌തു.
രാത്രിയും പകലും വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിലിരുന്ന് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തുകയും ഇരിപ്പിടം മുറിച്ച് ഒരാൾ മാത്രമായി ഇരിക്കാവുന്ന മൂന്ന് ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ ലിംഗഭേദമെന്യ വിദ്യാർത്ഥികൾ മടിയിലിരുന്ന് ഫോട്ടോയെടുക്കുകയും ' അടുത്തിരുന്നാൽ അല്ലേ കുഴപ്പമുള്ളൂ, മടിയിലിരിക്കാലോ ' എന്ന തലക്കെട്ടോ നവമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു.
വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായെത്തിയതോടെ മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ജൂലായ് 21ന് സ്ഥലത്തെത്തി. സ്ത്രീപുരുഷ സമത്വത്തിനെതിരായ കടന്നാക്രമണമാണിതെന്നും കാത്തിരിപ്പുകേന്ദ്രം പൊളിച്ച് പുതിയത് പണിയുമെന്നും മേയർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനിടെയാണ് 8500 രൂപ മുടക്കി റസിഡന്റ്സ് അസോസിയേഷൻ കാത്തിരിപ്പുകേന്ദ്രം നവീകരിച്ചത്.
അതേസമയം പുറമ്പോക്ക് ഭൂമിയിൽ അനുമതിയില്ലാതെ കെട്ടിയ കാത്തിരിപ്പുകേന്ദ്രം പൊളിക്കാൻ ഉടൻ ഉത്തരവിറക്കുമെന്നും പി.പി.പി മോഡലിൽ പുതിയത് നിർമ്മിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. കോർപ്പറേഷൻ പൊളിക്കുന്നെങ്കിൽ പൊളിക്കട്ടെയെന്നും മുൻനിലപാടിൽ മാറ്റമില്ലെന്നും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |