കോഴിക്കോട്: ഉത്തർപ്രദേശ് ഖാസിപൂർ ജില്ലയിലെ ആദിവാസി വിഭാഗത്തിൽപെട്ട 16കാരിയെ പീഡിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസ് ഉത്തർപ്രദേശിലേക്ക് മാറ്റിയേക്കും. പെൺകുട്ടിയുടെ അമ്മ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതി ഖാസിപൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് യു.പിയിലേക്ക് മാറ്റാൻ ആലോചന. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കൂടാതെ പ്രതികളും യു.പി സ്വദേശികളാണ്. ഇകറാൻ ആലം (18), അജാജ് (24), ഷക്കിൽഷ (42), ഇർഷാദ് (23) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടിയെ അവശ നിലയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ ഷിനോദ് വിവരങ്ങൾ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് വനിതാ എസ്.ഐ അപർണ അനിൽകുമാർ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം അറിയുന്നത്. സ്റ്റേഷനിൽ തന്നെയുണ്ടായിരുന്ന പ്രതികളിലൊരാളെ പിടികൂടിയതോടെ കൂട്ടുപ്രതികളും കുടുങ്ങുകയായിരുന്നു. പ്രതികളെല്ലാം കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്യുന്നവരാണ്.
വാരാണസിയിൽ നിന്ന് ചെന്നൈയിലെ സഹോദരിയുടെ അടുത്തേക്ക് വരികയായിരുന്ന പെൺകുട്ടിയെ ട്രെയിൻ വച്ച് യുവാക്കൾ പരിചയപ്പെട്ട് സൗഹൃദത്തിലാവുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ ഇറങ്ങാൻ അനുവദിക്കാതെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി. അവിടെ നിന്ന് ബസ് മാർഗമാണ് കോഴിക്കോട് എത്തിയത്. പിന്നീട് രണ്ട് പ്രതികൾ താമസിക്കുന്ന പാളയത്തെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ചെന്നൈയിലേക്ക് ട്രെയിനിൽ കയറ്റി വിടാനാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കസബ പൊലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആർ.പി.എഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, എ.എസ്.ഐ ശ്രീനാരായണൻ, വനിതാ കോൺസ്റ്റബിൾ ഷിൽന, കോൺസ്റ്റബിൾ സജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |