തിരുവനന്തപുരം: ജലത്തിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള വാട്ടർ അതോറിട്ടിയുടെ ജലപരിശോധനാലാബുകളിൽ നിന്ന് മൂന്നുവർഷം കൊണ്ട് വരുമാനമായി ജില്ലയിൽ ലഭിച്ചത് 29.83 ലക്ഷം രൂപ. 2020 ലാണ് ജലപരിശോധനയ്‌ക്ക് വാട്ടർ അതോറിട്ടി ലാബുകൾ തുടങ്ങിയത്. ഈ വർഷം സെപ്തംബർ വരെ 13.92 ലക്ഷം രൂപ ലഭിച്ചു. ഡിസംബറിൽ ജില്ലയിൽ എട്ട് ലാബുകൾ കൂടി ആരംഭിക്കും.
2022- 23 സാമ്പത്തിക വർഷം 2171 ജലസാമ്പിളുകളാണ് ജില്ലയിൽ പരിശോധിച്ചത്. ഇതിൽ 554 സാമ്പിളുകൾ ഉപയോഗയോഗ്യമാണെന്ന് കണ്ടെത്തി. അതേസമയം,1617 സാമ്പിളുകൾ യോഗ്യമല്ലാത്തതാണെന്നും കണ്ടെത്തി. ആകെ 25 ശതമാനം ജലം മാത്രമാണ് കുടിക്കാൻ യോഗ്യമാണെന്ന് പരിശോധനയിൽ തെളിഞ്ഞത്.കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കൂടുതലാണെന്നും കണ്ടെത്തി. തലസ്ഥാന ജില്ലയിലാണ് ജലമലിനീകരണം ഏറ്റവും കൂടുതൽ - 88 ശതമാനം. സെപ്ടിക് ടാങ്ക് മാലിന്യമാണ് മലിനീകരണത്തിൽ മുമ്പിൽ.
പരിശോധിക്കുന്ന ഘടകങ്ങൾ
വെള്ളത്തിന്റെ പി.എച്ച് മൂല്യം,നിറം, മണം, കലക്കൽ അഥവാ ടർബിഡിറ്റി, ലയിച്ചു ചേർന്നിരിക്കുന്ന രാസവസ്തുക്കൾ അഥവാ ടി.ഡി.എസ്, ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി, അമ്ളാംശം, ആൽക്കലിനിറ്റി (ക്ഷാരാംശം), കാഠിന്യം അഥവാ ഹാർഡ്‌നെസ്, ഇരുമ്പിന്റെയും ഫ്ലൂറൈഡിന്റെയും അംശം, നൈട്രേറ്റ്, പ്പുരസം (ക്ലോറൈഡ്), കോളിഫോം, ഇ കോളി, അവക്ഷിപ്ത ക്ലോറിൻ (റെസിഡുവൽ ക്ലോറിൻ). ഇതുകൂടാതെ ഹെവി മെറ്റൽസ്,കീ ടനാശിനിയുടെ അംശം, റേഡിയേഷൻ.
ഓൺലൈനായി രജിസ്റ്റർ ചെയ്യാം
പരിശോധനയ്ക്കുള്ള ഫീസ് വാട്ടർ അതോറിട്ടിയുടെ വെബ്സറ്റിലൂടെ അടയ്ക്കാം. തുടർന്ന് 250 എം.എൽ ജലം ഉൾക്കൊള്ളാവുന്ന അണുവിമുക്തമാക്കിയ കുപ്പി ഉപഭോക്താവിന് നൽകും. ഇതുകൂടാതെ രണ്ടരലിറ്ററിന്റെ കുപ്പിയിലും ഉപഭോക്താവ് ജലസാമ്പിൾ നൽകണം. ഗാർഹിക വിഭാഗത്തിന് 850 രൂപയും ഗാർഹികേതരത്തിന് 3300 രൂപയുമാണ് നിരക്ക്.
ലാബുകൾ
വർക്കല, അതിയന്നൂർ, ചിറയിൻകീഴ്, ആറ്റിങ്ങൽ, നേമം
വർഷം, വരുമാനം (ലക്ഷത്തിൽ)
2020: 6.63
2021: 9.27
2022: 13.92 (സെപ്തംബർ വരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |