തിരുവനന്തപുരം: ഗ്രാമീണതയുടെ മുഖമുദ്രയായ കായലും കടത്തും ഇന്ന് പലർക്കും കേട്ട്കേൾവി മാത്രം. എന്നാൽ തലസ്ഥാന നഗരത്തിനകത്ത് ഇന്നും കടത്തിനെ മാത്രം ആശ്രയിക്കുന്ന ഒരു പ്രദേശമുണ്ട്. പാപ്പനംകോട് എസ്റ്റേറ്റ് വാർഡിന്റെ ഭാഗമായ സത്യൻനഗറിലെ മലമേൽക്കുന്നിലാണ് ഈ കടത്ത്. ഇവിടത്തുകാർക്ക് മുടവൻമുഗൾ ഭാഗത്തെത്താനുള്ളതാണ് കരമനയാറിന് കുറുകെയുള്ള മലമേൽക്കുന്ന് കടത്ത്. 50 വർഷത്തിലേറെയായി പ്രദേശത്തുകാർ ആശ്രയിക്കുന്നു ഈ കടത്തിനെ. പരിസരവാസിയായ വിനോദാണ് വർഷങ്ങളായി ഇവിടുത്തെ കടത്തുകാരൻ. വിനോദിന് നഗരസഭ 18000 രൂപ ശമ്പളം നൽകുന്നുണ്ട്. അസൗകര്യമുള്ള ദിവസങ്ങളിൽ സുഹൃത്തുക്കളാണ് യാത്രക്കാരെ കടത്ത് കടക്കാൻ സഹായിക്കുന്നത്. വള്ളത്തിന്റെ പരിപാലനം നഗരസഭ കരാറുകാരെയാണ് ഏൽപ്പിച്ചിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറര വരെ നൂറോളം പേരാണ് കടത്തിനെ ആശ്രയിക്കുന്നത്. ഒരു തവണ പരമാവധി പത്ത് പേരെ കയറ്റും. 1997ലാണ് പാപ്പനംകോട് ഭാഗത്ത് കൽപ്പടവ് വച്ചത്. ജോലിക്ക് പോകുന്നവരും പൂജപ്പുര സെന്റ് മേരീസ് മന്ദിരം സ്കൂൾ, എൽ.ബി.എസ് എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും സ്ഥിരം യാത്രികരാണ്.
ഇനി വേണ്ടത് പാലം
നഗരത്തിനകത്തെ അപൂർവകാഴ്ചയാണെങ്കിലും മലമേൽക്കുന്നിനെയും മുടവൻമുഗളിനെയും ബന്ധിപ്പിക്കാൻ ഒരു പാലം വരണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു വർഷം മുമ്പ് മന്ത്രി വി. ശിവൻകുട്ടി പാലത്തിന് തറക്കലിട്ടെങ്കിലും പദ്ധതി യാഥാർത്ഥ്യമായില്ല. മഴക്കാലത്ത് അരുവിക്കര ഡാം തുറന്ന് കരമനയാറിൽ ജലനിരപ്പ് ഉയരുമ്പോൾ കടത്ത് ബുദ്ധിമുട്ടാകും. അതുപോലെ നവംബർ-ഡിസംബർ മാസങ്ങളിൽ ഇരുട്ട് നേരത്തെവീഴുന്നതിനാൽ വൈകിട്ടുള്ള യാത്ര അപകടകരമാണ്. പാപ്പനംകോട് നിന്ന് മുടവൻമുഗൾ പോകാൻ കരമന,കൈമനം,പൂജപ്പുര വഴി ചുറ്റിപ്പോകുന്നത് പ്രദേശവാസികൾക്ക് സമയ നഷ്ടമാണ്. വികസനം മുരടിച്ച എസ്റ്റേറ്ര് വാർഡിലുള്ളവർക്കാണ് പാലം കൂടുതൽ ആവശ്യം. കടത്തില്ലാത്ത സമയം മെഡിക്കൽ കോളേജ്, കിഴക്കേകോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോകാൻ പത്ത് കിലോമീറ്ററോളം ചുറ്റണം. പാലത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 11 കോടിയുടെ പാലത്തിന് മൂന്നരക്കോടി സ്ഥലം ഏറ്റെടുപ്പിന് മാത്രം അനുവദിച്ചിട്ടുമുണ്ട്. പുനരധിവാസ പാക്കേജിന്റ യോഗം കഴിഞ്ഞെങ്കിലും സ്ഥലം ഏറ്റെടുത്ത് നൽകാൻ റവന്യു വകുപ്പ് വൈകുന്നതാണ് പദ്ധതി ഇഴയാൻ കാരണം. ഒരുമാസം മുമ്പ് സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കടത്തുകാരനും പാലം വരുമ്പോൾ വീടും കടയും നഷ്ടപ്പെടുന്നവർക്കും നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |