വെള്ളറട: മലയോരത്ത് റബർ കർഷകരുടെ ദുരിതങ്ങൾക്ക് ശമനമില്ല പ്രധാന റബർ ഉത്പാദന മേഖലകളിൽ ടാപ്പിംഗ് നടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. പുലർച്ചെ പെയ്യുന്നമഴ ടാപ്പിംഗ് മുടക്കുകയാണ്. ടാപ്പിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ട് നല്ല സീസൺ കൂടിയായിട്ടും കർഷകന് ആദായം എടുക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ച് റബറിന്റെ വിലയിടിവ് കാരണം കർഷകർ ഏറെ ദുരിതം അനുഭവിക്കുന്ന സമയമാണ്. ഉത്പാദന ചെലവിന് ആനുപാതികമായി വിലപോലും കർഷകന് ലഭിക്കുന്നില്ല. പലരും ഉള്ളറബർ മരങ്ങൾ ടാപ്പിംഗ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. തൊഴിലാളിക്ക് കൂലികൊടുത്ത് ടാപ്പിംഗ് നടത്തിയാൽ കർഷകന് ആദായമില്ല. കർഷകർക്കു പുറമെ ചെറുകിട റബർ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മാർക്കറ്റിൽ ദിനംപ്രതി വിലയിലുണ്ടാകുന്ന വ്യത്യാസം കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നു. ടൺ കണക്കിന് റബർ വാങ്ങി സ്റ്റോക്ക് ചെയ്യുന്നവർക്ക് ലക്ഷങ്ങളാണ് വിലയിലുണ്ടാകുന്ന കുറവുകാരണം നഷ്ടം വരുന്നത്. ഇതുകാരണം പത്രവിലയിൽ നിന്നും കുറച്ചാണ് കർഷകരിൽ നിന്നും കച്ചവടക്കാർ റബർ വാങ്ങുന്നത്.
കൃഷിയും ഉപേക്ഷിച്ചു
പ്രധാന ഉത്പാദന കേന്ദ്രമായ വെള്ളറട തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ റബർ വാങ്ങി സംഭരിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സംവിധാനങ്ങളോ നിലവിലില്ല. ഇതും കർഷകരുടെ ദുരിതം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കച്ചവടക്കാർ പറയുന്ന വിലയ്ക്ക് വിൽക്കുകയേ മാർഗമുള്ളു. മലയോരത്തെ പ്രധാന കൃഷിയായ റബർ ഇപ്പോൾ പലരും ഉപേക്ഷിച്ചു കഴിഞ്ഞു.
കൃഷിക്കും സംസ്കരണത്തിനും ആവശ്യമായ ആസിഡുകൾ, ടാർ ബിറ്റുമിൻ, പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിച്ചതും കൃഷിക്ക് വെല്ലുവിളിയായി
വന്യമൃഗശല്യവും രൂക്ഷം
ഉത്പാദന ചെലവിനനുസരിച്ചുള്ള ആദായം ലഭിക്കില്ലെന്ന് കണ്ടതോടുകൂടിയാണ് മറ്റു കൃഷികളിലേക്ക് തിരിഞ്ഞത്. എന്നാൽ വന്യജീവികളുടെ ശല്യംകാരണം ഒരു കൃഷിയും ചെയ്ത് ഉപജീവനം നടത്താൻ കഴിയാതെ കർഷകർ വലയുകയാണ്. നാട്ടിലിറങ്ങുന്ന കുരങ്ങുകളും മറ്റും റബർ പാൽ തട്ടിത്തെറിപ്പിക്കുന്നതും പതിവാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന റബർ സർക്കാർതന്നെ ന്യായവിലനൽകി വാങ്ങി ശേഖരിച്ച് റബർ അതിഷ്ടിത വ്യവസായങ്ങൾ സ്ഥാപിച്ചാൽ കർഷകർക്ക് ഒരു പരിധിവരെ ഗുണം ലഭിക്കുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |