തിരുവനന്തപുരം: സിനിമാ സഹസംവിധായിക നയനാസൂര്യയുടെ (27) ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണ സംഘത്തലവൻ ക്രൈം ഡിറ്റാച്ച്മെന്റ് അസി.കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിൽ പൊലീസ് മൃതദേഹം കണ്ടെത്തിയ ആൽത്തറ നഗറിലെ വാടകവീട്ടിൽ പരിശോധന നടത്തി.
ഇന്നലെ ഉച്ചയ്‌ക്ക് വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടുടമയുടെ സഹായത്തോടെ നയന താമസിച്ച മുറി തുറന്ന് പരിശോധിച്ചു. കേസിന്റെ മഹസറിൽ പൊലീസ് രേഖപ്പെടുത്തിയ വിവരങ്ങളുടെയും കേസ് ഡയറിയിൽ സൂചിപ്പിച്ച തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. നയനയെ അനക്കമില്ലാതെ കാണപ്പെട്ട സാഹചര്യങ്ങളും ലോക്കൽ പൊലീസ് രേഖപ്പെടുത്തിയിരുന്ന സീൻ മഹസറും അന്വേഷണസംഘം വിലയിരുത്തി. നയനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ മൊഴികൾ പരിശോധിച്ച അന്വേഷണസംഘം ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും ശ്രമം തുടങ്ങി.
നയനയുടെ പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ മെഡിക്കൽ-ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ അവലോകനം ചെയ്യും. നയനയുടെ കുടുംബാംഗങ്ങൾ,ബന്ധുക്കൾ,വീട്ടുടമ,അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴികൾ ശേഖരിക്കുന്നതിനൊപ്പം നയനയുടെയും സുഹൃത്തുക്കളുടെയും ഫോൺകാൾ വിശദാംശങ്ങളും പരിശോധിക്കും. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന വെളിപ്പെടുത്തലിൽ നയനയെ ചികിത്സിച്ച ഡോക്ടറെ നേരിൽക്കണ്ട് രോഗത്തിന്റെയും ചികിത്സയുടെയും വിവരങ്ങൾ ശേഖരിക്കാനും അന്വേഷണസംഘം ഉദ്ദേശിക്കുന്നുണ്ട്.
നയനയുടെ മരണം കൊലപാതകമാണോ, തെളിവ് ശേഖരിക്കുന്നതിലോ അന്വേഷണത്തിലോ ലോക്കൽ പൊലീസിന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പുനരന്വേഷണത്തിൽ പ്രത്യേകസംഘം വിലയിരുത്തുക. 2019 ഫെബ്രുവരി 24നാണ് മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ-ഷീല ദമ്പതികളുടെ മകൾ നയനസൂര്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പഠനത്തിനായി തിരുവനന്തപുരത്തെത്തിയ നയന പത്തുവർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവർത്തിച്ചു. ലെനിൻ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം.
നയനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് വീട് പരിശോധിച്ചത്.
കേസ് ഫയൽ വിശദമായി പഠിച്ചശേഷമേ കൂടുതലായി പ്രതികരിക്കാനാകൂ.
ദിനിൽ, അസി.കമ്മിഷണർ, ക്രൈം ഡിറ്രാച്ച്മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |