ചിറയിൻകീഴ്: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ കോഴികളെയും താറാവുകളെയും ഇന്ന് മുതൽ കൊല്ലും. രാവിലെ 6ന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിന്ന് 8 ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ ടീമിലും ഒരു ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, ഒരു അറ്റൻഡർ, രണ്ട് ലേബേഴ്സ് എന്നിവരാണുള്ളത്. പഞ്ചായത്ത്, റവന്യു, വെറ്റിനറി, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകൾ മേൽനോട്ടം വഹിക്കും. കൊല്ലുന്ന പക്ഷികളെ കവറുകളിലാക്കി ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെത്തിച്ച് കത്തിച്ചുകളയാനാണ് പ്ലാൻ.
ഒരുദിവസം കൊണ്ട് ഈ ദൗത്യം പൂർത്തിയാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. അതിന് സാധിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും ഈ ദൗത്യം തുടരും.
കഴിഞ്ഞ ദിവസം ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ അധികൃതരെത്തി വളർത്തുപക്ഷികളുടെ വിവരങ്ങൾ ശേഖരിച്ചു. പതിനഞ്ചാം വാർഡിന് പുറമെ പതിനേഴാം വാർഡ് പൂർണമായും 7, 12, 14, 16, 18 എന്നീ വാർഡുകൾ ഭാഗികമായുമാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്നത്. ഈ പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റ് അരുമപക്ഷികൾ എന്നിവയെയെല്ലാം കൊല്ലുകയും മുട്ട, ഇറച്ചി, കാഷ്ഠം, വളം തീറ്റ എന്നിവ കത്തിച്ച് നശിപ്പിക്കുകയും ചെയ്യും.
പ്രദേശത്തെ മുഴുവൻ വീടുകളിലും നോട്ടീസ് നൽകുന്നതിനും അനൗൺസ്‌മെന്റിലൂടെ ജാഗ്രതാ സന്ദേശം നൽകുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. കാര്യങ്ങൾ വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചു. വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ച് മേലുദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അഴൂരിന് ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്ന് പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്, വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പുറത്തേക്ക് മുട്ട, ഇറച്ചി, വളം, തീറ്റ എന്നിവയുടെ വില്പന, നീക്കം എന്നിവയ്ക്കും മൂന്ന് മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |