തിരുവനന്തപുരം: പാറ്റൂരിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്ന് കാർ തടഞ്ഞുനിർത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയെയും കൂട്ടാളികളെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഗുണ്ടാത്തലവൻ ഓംപ്രകാശ് ഉൾപ്പെടെ അരഡസനോളം പ്രതികൾ ഒളിവിൽ. കേരളത്തിനകത്തും പുറത്തുമായി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞദിവസം തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായ കണിയാപുരം സ്വദേശി ഷിയാസിനെ (40) ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാമ്പത്തിക ഇടപാടുകളാണ് കുടിപ്പകയ്ക്കും ആക്രമണത്തിനും കാരണമായതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. സംഭവത്തിൽ പിടിയിലായ ഷിയാസ്, ഇബ്രാഹിം, സൽമാൻ എന്നിവരെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ആക്രമണത്തിനുപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായി ചോദ്യംചെയ്യാനും കേരളത്തിലും പുറത്തുമെത്തിച്ച് തെളിവെടുക്കാനുമാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പാറ്റൂർ പെട്രോൾ പമ്പിന് സമീപം കാർ തടഞ്ഞുനിറുത്തി നാലംഗ സംഘത്തെ അക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |