പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം
തിരുവനന്തപുരം: മൃഗശാലയിൽ എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിനായി വാങ്ങിയിട്ട ബാറ്ററി കാറുകളിൽ നിലവിൽ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം. 2013ൽ കൊണ്ടുവന്ന പദ്ധതിയിൽ ഏഴ് ബാറ്ററി കാറുകളാണുണ്ടായിരുന്നത്. അതിൽ നാലെണ്ണം കട്ടപ്പുറത്തായിട്ട് രണ്ടുവർഷം കഴിഞ്ഞു. പ്രതിദിനം നൂറുകണക്കിന് പേരാണ് മൃഗശാല സന്ദർശിക്കാനെത്തുന്നത്. പ്രായമായവരെയും ഭിന്നശേഷിക്കാരെയും കുട്ടികളെയുമൊക്കെ മൃഗശാല മുഴുവൻ ചുറ്റിക്കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പി.കെ. ജയലക്ഷ്മി മ്യൂസിയം, മൃഗശാല മന്ത്രിയായിരുന്ന കാലത്ത് ബാറ്ററി കാറുകൾ കൊണ്ടുവന്നത്. സന്ദർശകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്. അധികൃതരുടെ അനാസ്ഥ കാരണം ഇന്നത് രണ്ട് വണ്ടിയായി ചുരുങ്ങി. മൃഗശാല സന്ദർശനത്തിനെത്തുന്ന പലരും വാഹനം കൃത്യസമയത്ത് കിട്ടാത്തതിന് പരാതി പറയാറുണ്ടെങ്കിലും അധികൃതർ ഇതുവരെ പോംവഴി കണ്ടെത്തിയിട്ടില്ല. നിലവിലുള്ള രണ്ട് വാഹനങ്ങളിലായി കഷ്ടിച്ച് 15 പേർക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. ഒരു ചെറിയ വണ്ടിയുള്ളതിൽ രണ്ടുപേർക്കേ യാത്ര ചെയ്യാനാകൂ. ഒരു മണിക്കൂറാണ് സന്ദർശകരെയും കൊണ്ട് ബാറ്ററി കാർ മൃഗശാലയിൽ കറങ്ങുക. ശനി, ഞായർ, പൊതുഅവധി ദിനങ്ങളിലെല്ലാം സന്ദർശകരുടെ എണ്ണം കൂടുതലായിരിക്കും. ബാറ്ററി കാറിനുള്ള ആവശ്യക്കാരും വർദ്ധിക്കും. എന്നാൽ സർക്കാരിന്റെയോ മറ്റ് വി.ഐ.പികളുടെയോ ശുപാർശ പ്രകാരം പ്രത്യേക അതിഥികൾ വന്നാൽ ബാറ്ററി കാറിന്റെ സേവനം പൊതുജനങ്ങൾക്ക് യഥാസമയം ലഭ്യമാകില്ല. ഭിന്നശേഷിക്കാരായ സന്ദർശകരെ വീൽചെയറിൽ കയറ്റിവിട്ടാണ് ജീവനക്കാർ പലപ്പോഴും പ്രശ്നം പരിഹരിക്കാറ്. പ്രതിദിനം കുറഞ്ഞത് ഒന്നേകാൽ ലക്ഷം രൂപയുടെ വരുമാനമാണ് മൃഗശാലയിൽ നിന്ന് ലഭ്യമാകുന്നത്. ക്രിസ്മസിന് നാലരലക്ഷം രൂപ വരെ കളക്ഷൻ ലഭിച്ചിരുന്നു. പുതിയ ബാറ്ററി കാർ വാങ്ങാനോ കേടായത് നന്നാക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പുതിയതിന് പ്രൊപ്പോസൽ കൊടുത്തിട്ടുണ്ട്
പുതിയ ബാറ്ററി കാറുകൾക്കായി സർക്കാരിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഉടൻ അനുമതി ലഭിക്കും. നിലവിൽ പൊതുഅവധി ദിവസങ്ങളിൽ ബാറ്ററി കാറിന് ആവശ്യക്കാർ കൂടുതലാണ്. കേടായ കാറുകൾ പത്തുവർഷം വരെ പഴക്കമുള്ളതായതിനാൽ നന്നാക്കാൻ കഴിയില്ല. അഞ്ചു വർഷമാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി.
രാജേഷ്,
മൃഗശാല സൂപ്രണ്ട്
പുസ്തകോത്സവം നിയമസഭയിൽ,
തിരക്ക് മുഴുവൻ മ്യൂസിയത്തും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പുസ്തകോത്സവം കാണാൻ കൊണ്ടുപോകണമെന്ന നിർദ്ദേശത്തെ തുടർന്ന് തിരക്കിലായത് മൃഗശാലയും മ്യൂസിയവും. പുസ്തകോത്സവത്തിനെത്തുന്ന സ്കൂളുകളെല്ലാം യാത്രയുടെ ഭാഗമായി മൃഗശാലയും സന്ദർശിച്ചാണ് മടങ്ങുന്നത്. പ്രതിദിനം 4000 കുട്ടികളാണ് വിവിധ സ്കൂളുകളിൽ നിന്നായി മൃഗശാലയും മ്യൂസിയവും കാണാനെത്തുന്നത്. ഇവർക്ക് ഡബിൾഡക്കർ ബസ് യാത്രയും ഇതിന്റെ ഭാഗമായി അനുവദിച്ചിട്ടുണ്ട്. രാവിലെ മുതൽ മൃഗശാലയുടെ പ്രവേശന കവാടത്തിന് മുന്നിൽ നീണ്ട ക്യൂവാണ്. ഉച്ചഭക്ഷണ സമയമാകുമ്പോൾ മ്യൂസിയം വളപ്പിലാകെ ആൾക്കൂട്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |