തിരുവനന്തപുരം: നയന സൂര്യയുടെ ദുരൂഹ മരണത്തിൽ പൊലീസിന് വൻ വീഴ്‌ച സംഭവിച്ചെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മരണസമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ മ്യൂസിയം സ്റ്റേഷനിൽ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ കണ്ടെത്തിയില്ല. ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ച രേഖകളും സ്റ്റേഷനിലില്ല. നയനയുടെ ചുരിദാർ,അടിവസ്ത്രം,തലയണ ഉറ,പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആർ.ഡി.ഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് കത്ത് നൽകി.
അതേസമയം,നയനയുടെ ദുരൂഹമരണത്തിൽ പൊലീസിനെ പ്രതിരോധത്തിലാക്കി ഒരുതരത്തിലുള്ള ഫോറൻസിക് പരിശോധനയും നടന്നിട്ടില്ലെന്ന് ഫോറൻസിക് ലാബ് മുൻ ജോയിന്റ് ഡയറക്‌ടർ ഡോ.സുനിൽ എസ്.പി വെളിപ്പെടുത്തി. പ്രാഥമിക പരിശോധനകൾ പോലും നടന്നിട്ടില്ലെന്നാണ് സുനിൽ പറയുന്നത്. വിരലടയാളങ്ങൾ ശേഖരിക്കപ്പെട്ടിട്ടില്ല. റൂം ബലം പ്രയോഗിച്ച് തുറന്നുവെന്ന് സാക്ഷിമൊഴിയുണ്ട്. അകത്തുനിന്ന് കുറ്റിയിട്ടിരുന്നുവെന്നാണ് ആദ്യ അന്വേഷണസംഘം പറയുന്നത്.എന്നാൽ ആ കുറ്റി ഇളകിയിട്ടുണ്ടോ എന്ന ഏറ്റവും ലളിതമായ പരിശോധന പോലും നടത്തിയിട്ടില്ല. കേസിൽ നിർണായകമാകാവുന്ന നയനയുടെ നഖങ്ങൾ, വസ്ത്രങ്ങൾ,ശരീരസ്രവം,മൊബൈൽ ഫോൺ,ലാപ്‌ടോപ് ഇവയൊന്നും ഫോറൻസിക് ലാബ് പരിശോധയ്‌ക്ക് അയച്ചിട്ടില്ലെന്നും ഡോ.സുനിൽ പറഞ്ഞു.
അന്വേഷണസംഘത്തിലും വീഴ്‌ച
നയനയുടെ മരണത്തെത്തുടർന്ന് നടന്ന ആദ്യ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥൻ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിലും ഉൾപ്പെട്ടു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ക്രിസ്റ്റഫർ ഷിബുവാണ് രണ്ടാമത്തെ അന്വേഷണ സംഘത്തിലുമുളളത്. ഷിബു മ്യൂസിയം സ്റ്റേഷനിലായിരുന്നപ്പോൾ കേസ് അന്വേഷിച്ചിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘമാണ്. നിലവിൽ ക്രൈംബ്രാഞ്ചിലാണ് ഷിബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |