തിരുവനന്തപുരം: ഗുണ്ടാമാഫിയ ബന്ധത്തെ തുടർന്ന് പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ മംഗലപുരം സ്റ്റേഷനിൽ ആരോപണവിധേയമായ പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി ഡി.ശില്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാമ്പത്തിക - തൊഴിൽ തട്ടിപ്പ് തർക്ക കേസുകളിലുമാണ് ജില്ലാ പൊലീസ് മേധാവിയുടെ പുനഃപരിശോധന.
സാമ്പത്തിക തട്ടിപ്പുകേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരുടെ സഹായത്തോടെ കേസെടുക്കാതെ ഒതുക്കി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും.
കഴിഞ്ഞദിവസം ഗുണ്ടാമാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ ഭാഗമായി ജില്ലയിൽ പൊലീസ് സംഘടനാ നേതാവിനെ ഉൾപ്പെടെ സ്ഥലംമാറ്റിയിരുന്നു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നഗരൂർ സ്റ്റേഷനിലെ പൊലീസുകാരനുമായിരുന്ന വൈ. അപ്പു, നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീശ്, പാറശാല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദീപു എന്നിവരെയാണ് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത്. എ.ആർ ക്യാമ്പിലേക്കാണ് മാറ്റം. ഗുണ്ടകൾക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെയും നാല് എസ്.എച്ച്.ഒമാരെയും അഞ്ച് പൊലീസുകാരെയും ജില്ലയിൽ മാത്രം സസ്‌പെൻഡ് ചെയ്‌തിരുന്നു. മൂന്നു പൊലീസുകാരെ പിരിച്ചുവിടുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |