മുടപുരം: മുടപുരം നെൽപ്പാടത്ത് ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കാൻ തുടങ്ങിയതോടെ തടയണ വേണമെന്ന ആവശ്യവുമായി കർഷകർ രംഗത്തെത്തി. ഇതോടെ തടയണ നിർമ്മിക്കാൻ കിഴുവിലം ഗ്രാമപഞ്ചായത്ത് 7 ലക്ഷം അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തനം നടത്താൻ കോൺട്രാക്ടറെ ലഭിക്കാത്തതിനാൽ കർഷകർ ആശങ്കയിലായിരുന്നു. അനേക വർഷങ്ങളായി ഏലായിൽ ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കുന്നതിനാൽ കർഷകർക്ക് ഓരോ കൃഷിയിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുതലപ്പൊഴി ഭാഗത്ത് കടലിൽ നിന്ന് മഞ്ചാടിമൂട് കായലിലേക്ക് എത്തുന്ന ഉപ്പുവെള്ളം മുക്കോണി തോട് വഴിയാണ് പാടത്ത് എത്തുന്നത്.
ഇതിന് അറുതിവരുത്താൻ തടയണ നിർമ്മിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
തടയണ നിർമ്മിക്കണമെന്ന കർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ച് കിഴുവിലം ഗ്രാമ പഞ്ചായത്ത് ഇതിനായി 7 ലക്ഷം രൂപ അനുവദിച്ചു. കൃഷി ഭാഗത്തെ അരികുതോടിൽ 50 മീറ്റർ നീളത്തിൽ തടയണ നിർമ്മിക്കാനാണ് ഈ തുക അനുവദിച്ചത്. അതിന്റെ നിർമാണ പ്രവർത്തനത്തിനായി രണ്ടുമാസം മുൻപ് പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചെങ്കിലും പണിയെടുക്കാൻ ആരും വന്നില്ല. തടയണ നിർമ്മിക്കാൻ വൈകിയാൽ അടുത്ത തവണയും പാടം പൂർണമായി കൃഷി ചെയ്യാൻ കർഷകർക്ക് കഴിയാതെവരും.
12 ഹെക്ടർ വിസ്തൃതിയുള്ള പാടത്തിന്റെ പകുതിയിടത്തു മാത്രമേ കർഷകർ ഇത്തവണ കൃഷി ചെയ്തുള്ളൂ. ബാക്കി ഭാഗം തരിശായി കിടന്നു. ഇപ്പോൾ നെൽപ്പാടത്തിന്റെ ഭൂരിഭാഗം സ്ഥലവും വറ്റിവരണ്ടു പാഴ്‌ച്ചെടികൾ വളർന്നുകിടക്കുകയാണ്. അതിനാൽ ഇനിയും താമസം വരുത്താതെ ഇപ്പോൾത്തന്നെ തടയണ നിർമ്മിക്കാൻ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |