തൃശൂർ: സ്ഥലമേറ്റെടുക്കുന്നതിലുള്ള പ്രതിഷേധം കാരണം മരവിപ്പിച്ച ഗുരുവായൂർ - തിരുനാവായ റെയിൽവേപാത നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ റെയിൽവേ ബഡ്ജറ്റിൽ നീക്കിവച്ച പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ ഇടപെട്ടാൽ പദ്ധതി വേഗം നടപ്പാകും. അലൈൻമെന്റ് നിശ്ചയിച്ച് സർവേ പൂർത്തിയാക്കിയാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്നാണ് റെയിൽവേ നൽകുന്ന സൂചന.
ഏപ്രിൽ മുതൽ ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയേക്കും. വർഷങ്ങൾക്കു മുൻപ് റെയിൽവേ ബഡ്ജറ്റിൽ കൂടുതൽ തുക അനുവദിച്ചെങ്കിലും മലപ്പുറം ജില്ലയിൽ സർവേ നടക്കാത്തതിനാൽ പദ്ധതി മരവിപ്പിച്ചു. എന്നാൽ തൃശൂർ ജില്ലയിൽ സർവേ പൂർത്തിയാക്കിയിരുന്നു. ഇതോടെ റെയിൽവേ മുൻഗണനാലിസ്റ്റിൽ നിന്ന് ഈ പദ്ധതി മാറ്റി.
ഗുരുവായൂർ - തിരുനാവായ റെയിൽപാത നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് കഴിഞ്ഞമാസം കത്ത് നൽകിയിരുന്നു. എൻ.കെ അക്ബർ എം.എൽ.എ റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാന് നൽകിയ കത്തിനെ തുടർന്നാണിത്. ഈ പാത വരാത്തതിനാൽ ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗുരുവായൂരിലെ റെയിൽവേ വികസനം പൂർണമാകാത്ത നിലയിലാണ്.
ഗുരുവായൂർ - തിരുനാവായ റെയിൽവേ യാഥാർത്ഥ്യമാവുകയാണെങ്കിൽ കൊങ്കൺ റെയിൽവേയുമായി ബന്ധിപ്പിക്കപ്പെടും. മൂകാംബിക മുതൽ ഗുരുവായൂർ വരെയുള്ള തീർത്ഥാടനം എളുപ്പമാകും. മലപ്പുറം - തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റെയിൽപാതയ്ക്കായി പതിറ്റാണ്ടുകൾക്ക് മുൻപേ സർവേ നടന്നിരുന്നു. ഗുരുവായൂരിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലം പൂർത്തിയാക്കുന്നതിന് റെയിൽവേയുടെ പങ്കായി 1 കോടി രൂപ ഈ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഗുരുവായൂരിനടുത്തുള്ള കരുവാൻ പടി അടിപ്പാതയും ഇടം പിടിച്ചിട്ടുണ്ട്.
എറണാകുളം - ഷൊർണൂർ മൂന്നാം പാത
എറണാകുളം - ഷൊർണൂർ മൂന്നാം പാതയുടെ സർവേ പൂർത്തിയാക്കി വിശദ പദ്ധതിരേഖ തയ്യാറാക്കുന്ന ജോലി പൂർത്തിയാക്കുന്നതിന് 55 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2023 അവസാനത്തോടെ റിപ്പോർട്ട് തയ്യാറാകുമെന്നാണ് കരുതുന്നത്. നെടുപുഴ, ഒല്ലൂർ, തൈക്കാട്ടുശ്ശേരി, നന്തിക്കര, നെല്ലായി, ഇരിങ്ങാലക്കുട പള്ളി ഗേറ്റ് എന്നിവിടങ്ങളിലെ മേൽപ്പാല നിർമ്മാണവും ബഡ്ജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
നെല്ലായി സ്റ്റേഷൻ കഴിഞ്ഞ് വരുന്ന അടിപ്പാതയും ബഡ്ജറ്റിലുണ്ട്. എന്നാൽ ഏറെ പ്രതീക്ഷിച്ചിരുന്ന എറണാകുളം - ഷൊർണൂർ മേഖലയിലെ ഓട്ടോമാറ്റിക് സിഗ്‌നലിംഗ് പരിഗണിക്കപ്പെട്ടില്ല. റെയിൽവേ ഗേറ്റുകളിൽ പലതിന്റെയും പണി ആരംഭിച്ചിട്ടില്ല. ചിലതിന്റെ പണികൾ അവസാനഘട്ടത്തിലാണ്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഒരു കമ്യൂണിറ്റിഹാൾ നിർമിക്കുന്ന പദ്ധതിയും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളുണ്ടായാൽ മാത്രമേ ഗുരുവായൂർ - തിരുനാവായ പാതയ്ക്കു വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് വേഗതയുണ്ടാകൂ.
- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |