തൃശൂർ: ആശയ സമ്പന്നരും ശക്തരുമായ സ്ത്രീകളുടെ ഇടമാണ് കേരളമെന്നും പുരോഗമന ചിന്തയുള്ള അവരുടെ ആശയങ്ങൾ നാടക വേദിക്ക് നവപാതയൊരുക്കുന്നുവെന്നും അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കിലയിൽ നടക്കുന്ന ദേശീയ നാടക ശിൽപ്പശാലയുടെ ഭാഗമാകാൻ മുംബയിൽ നിന്നെത്തിയ അഹല്യ ബെല്ലാൾ പറഞ്ഞു. കൂട്ടായ്മയും ഒത്തൊരുമയും ചേർന്ന ഇത്തരമൊരു നാടകകളരി ആദ്യ അനുഭവമാണെന്ന് അഹല്യ പങ്കുവെച്ചു. അഭിനയ കലയുടെ നവപാഠങ്ങൾ ഗ്രഹിക്കാൻ വലിയൊരു വേദി നാടക കളരി നൽകി. പ്രശസ്തരായ നാടക പ്രവർത്തകരുടെ ക്ലാസുകളിൽ പങ്കെടുക്കാനും അനുഭവങ്ങൾ അറിയാനുമായി. അതിലുപരി വലിയ സ്വപ്നമായ നാടകോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് അഹല്യ. നർത്തകിയും കന്നട തിയറ്റർ ആർട്ടിസ്റ്റുമായ അഹല്യ മാംഗ്ലൂരിൽ ജോലി ചെയ്തു വരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 8 കലാകാരികളാണ് നാടക കളരിയിൽ എത്തിയത്. കുടുംബശ്രീയുടെ രംഗശ്രീയുടെ 28 അംഗങ്ങൾ, 15 തിയറ്റർ ആർട്ടിസ്റ്റ് എന്നിവരടക്കം 51 പേരാണ് നാടക കളരിയിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |