തൃശൂർ: വേനൽ കടുത്തതോടെ തീപ്പിടിത്തം വ്യാപകമാകുമ്പോൾ ഏറെയും കത്തിനശിക്കുന്നത് വാഹനങ്ങൾ; സ്ഥാപനങ്ങളിലായാലും വാഹനങ്ങളിലായും വില്ലൻ ഷോർട്ട് സർക്യൂട്ട് തന്നെ. കണ്ണൂരിൽ കാർ കത്തി ദമ്പതികൾ മരിച്ചതിനും ഞായറാഴ്ച കെ.എസ്.ആർ.ടി.സി ബസ് കത്തിയതിനും പിന്നിൽ ഷോർട്ട് സർക്യൂട്ടായിരുന്നു. ചെമ്പൂക്കാവിലും മണ്ണംപേട്ടയിലും നിറുത്തിയിട്ട കാറുകളാണ് കഴിഞ്ഞദിവസങ്ങളിൽ കത്തിനശിച്ചത്. തൃശൂർ പ്രസ് ക്‌ളബിന് സമീപത്തെ വസ്ത്രവിൽപ്പനകേന്ദ്രം കത്തിനശിച്ചതിന്റെ കാരണവും ഷാേർട്ട് സർക്യൂട്ട് തന്നെ.
ചുരുക്കത്തിൽ തീപിടിത്തങ്ങളിൽ 85 ശതമാനവും കാരണവും വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ്. പഴകിയ വയറിംഗും ഗുണനിലവാരമില്ലാത്ത വയറുകളും സ്വിച്ചുകളുമെല്ലാമാണ് തീപിടിത്തത്തിന് കാരണമാവുന്നത്. ഷോർട്ട് സർക്യൂട്ട് വഴി വളരെ പെട്ടെന്നാണ് തീപടരുന്നത്. ഓടുന്ന വാഹനങ്ങളിലാണെങ്കിൽ പ്രത്യേകിച്ചും. മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ, റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ (ആർ.സി.ബി) എന്നിവ കെട്ടിടങ്ങളിലും മറ്റും ഉപയോഗിക്കുന്നത് അപകട സാദ്ധ്യത ഇല്ലാതാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ അടുത്തകാലത്ത് നിർബന്ധമാക്കിയ ഇത്തരം ബ്രേക്കറുകൾ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.
വാഹനങ്ങളിൽ വേണം എക്‌സ്റ്റിംഗ്വിഷറുകൾ
30 യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് ഞായറാഴ്ച ഓടിക്കൊണ്ടിരിക്കെ തീപിടിച്ചപ്പോൾ വൻദുരന്തം ഒഴിവാക്കാനായത് ഫയർ എക്‌സ്റ്റിംഗ്വിഷറുകൾ കൊണ്ടായിരുന്നു. തൊട്ടടുത്ത പെട്രോൾ പമ്പിലെ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ചാണ് ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചത്. ബസ് ജീവനക്കാർക്കൊപ്പം യാത്രക്കാരും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും സഹായത്തിനെത്തിയപ്പോൾ ആർക്കും പരിക്കില്ലാതെ അപകടം ഒഴിവായി.
ബസിലെ സ്വിച്ച് ബോർഡും എൻജിന്റെ ഭാഗവും ഡ്രൈവറുടെ സീറ്റും കത്തി നശിച്ചെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. ബസിന്റെ എൻജിനിലേക്ക് ബാറ്ററിയിൽ നിന്നുള്ള വയറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂർ - കോഴിക്കോട് പാതയിൽ മുതുവറ പുഴയ്ക്കലിലായിരുന്നു സംഭവം. എൻജിനുള്ളിൽ നിന്ന് ബസിൽ തീയും പുകയും പടർപ്പോൾ ഡ്രൈവർ സജീവും, കണ്ടക്ടർ നൗഷാദും ചേർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ പുറത്തിറക്കി. തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളെത്തി തീ പൂർണമായി കെടുത്തി. ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് ബസ് സുരക്ഷിതമാക്കി. നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ എ 1244 സൂപ്പർ ഫാസ്റ്റ് ബസിനാണ് തീ പിടിച്ചത്. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു.
പറമ്പുകളിലും കരുതൽ വേണം
പാടങ്ങളിലും ഉണങ്ങിയ പുല്ലുവളർന്ന പറമ്പുകളിലും തീപ്പിടുത്തമേറുന്നുണ്ട്. ഇവിടെ നിന്ന് പെട്ടെന്ന് ജനവാസകേന്ദ്രങ്ങളിലെത്തിയാൽ നിയന്ത്രിക്കാനാകില്ല. ഇന്നലെ അളഗപ്പ ടെക്‌സ്റ്റൈൽ പറമ്പിൽ വൻതീപ്പിടിത്തമുണ്ടായി. പാടങ്ങളിൽ തീപ്പിടിത്തം ഉണ്ടാകുമ്പോൾ ഫയർഫോഴ്‌സിന് പെട്ടെന്ന് എത്തിപ്പെടാൻ കഴിയില്ല.
കാരണങ്ങൾ പലത്:
കാലപഴക്കം മൂലവും അറ്റകുറ്റപ്പണികളുടെ അഭാവം കാരണവും ഫ്യുവൽ ലൈനിലെ ലീക്കേജുകൾ
ഗ്യാസ് ആയി കൺവെർട്ട് ചെയ്തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിലെ ഗ്യാസ് ലീക്ക്
വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ വയറിംഗുകൾ
പഴയതും തകരാറുള്ളതുമായ ബാറ്ററികൾ, കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |