തൃശൂർ : തുടരെയുണ്ടായ അപകടങ്ങളെ തുടർന്ന് വെടിക്കെട്ടുകൾക്ക് അനുമതി നിഷേധിച്ചതോടെ ഉത്സവക്കമ്മിറ്റിക്കാരും വെടിക്കെട്ട് കമ്പക്കാരും നിരാശയിൽ. ജില്ലയിലെ പ്രധാന വെടിക്കെട്ടുള്ള ഉത്സവങ്ങളായ കുറ്റിയങ്കാവ്, മച്ചാട് മാമാങ്കം എന്നിവയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ വടക്കാഞ്ചേരി ഉത്രാളിപ്പൂരത്തിന്റെ ഒരു വിഭാഗത്തിന് കൂടി അനുമതി നിഷേധിച്ചതോടെയാണ് ഇത്തവണ പൂരാഘോഷത്തിൽ നിന്നും വെടിക്കെട്ട് ഒഴിവാകുന്നത്.
നേരത്തെ ജില്ലയിൽ അനുമതി നിഷേധിച്ചാലും കോടതിയെ സമീപിച്ചാൽ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കോടതിയും നിയമം കർശനമായി പാലിക്കണമെന്ന തീരുമാനത്തിലായത്. പല കമ്മിറ്റികളും ലക്ഷങ്ങൾ അഡ്വാൻസ് നൽകിയാണ് വെടിക്കെട്ട് കരാറുകാരനെ ഏൽപ്പിച്ചത്. എന്നാൽ അനുമതി നിഷേധിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണ്. അടുത്തിടെ കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതും പ്രതിസന്ധി വർദ്ധിപ്പിച്ചു.
രണ്ട് നീതിയെന്ന് ആക്ഷേപം
അപകട സാദ്ധ്യത കുറവായ സ്ഥലത്ത് അനുമതി നിഷേധിക്കുകയും തൃശൂർ പൂരത്തിന് അനുമതി നൽകുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആക്ഷേപം. മച്ചാട് മാമാങ്കം, ഉത്രാളി എന്നിവിടങ്ങളിൽ ഒരു കാലത്ത് തൃശൂർ പൂരത്തെ വെല്ലുന്ന തരത്തിൽ വെടിക്കെട്ടുകൾ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഉത്രാളി ഒഴിച്ചുള്ള സ്ഥലങ്ങളിൽ ചെറിയ തോതിൽ മാത്രമാണ് വെടിക്കെട്ട് നടന്നത്. ഇത്തവണ അതിനും അനുമതി ലഭിച്ചിട്ടില്ല. മാഗസിൻ, എക്‌സ്‌പ്ലോസീവ് സർട്ടിഫിക്കറ്റുകൾ ഒന്നും ഈ കമ്മിറ്റികൾക്ക് ഇല്ലെന്നാണ് നൽകുന്ന വിശദീകരണം.
രേഖകളുള്ളത് തൃശൂർ പൂരത്തിന് മാത്രം
നാഗ്പൂരിൽ നിന്നുള്ള എക്‌സ്പ്‌ളൊസീവ് സർട്ടിഫിക്കറ്റ്, മാഗസിൻ സർട്ടിഫിക്കറ്റ് എന്നിവയുള്ളതും കൃത്യമായി അത് പുതുക്കി വരുന്നതും തൃശൂർ പൂരത്തിലെ വെടിക്കെട്ട് നടത്തുന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളാണ്.
അനുമതി നൽകുന്നതിൽ യാതൊരു വിവേചനവും ഇല്ല. എ.ഡി.എമ്മാണ് പരിശോധന നടത്തി അനുമതി നൽകേണ്ടത്. നിയമ സംവിധാനത്തിന് അകത്തു നിന്നാണ് പ്രവർത്തിക്കുന്നത്.
ഹരിത വി.കുമാർ.
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |