തൃശൂർ: കോർപറേഷനെ യുനെസ്‌കോ ലേണിംഗ് സിറ്റിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന സെമിനാറിന് ചെലവഴിച്ചത് പതിനൊന്നേകാൽ ലക്ഷം രൂപ. ഒരു ആഡംബര ഹോട്ടലിൽ അമ്പതിലേറെ പേർ മാത്രം പങ്കെടുത്ത സെമിനാറിനാണ് ഇത്രയധികം രൂപ ചെലവഴിച്ചത്.
ചെലവഴിച്ച തുക അംഗീകരിക്കുന്നതിനും ബാക്കി തുക അനുവദിക്കുന്നതിന് അടുത്ത കൗൺസിലിൽ അജണ്ട വച്ചതോടെയാണ് ഏകദിന സെമിനാറിന് വൻതുക ചെലവഴിച്ചത് പുറത്തായത്. ഹോട്ടലിൽ വിദേശ പ്രതിനിധികളോ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദഗ്ദ്ധരോ പങ്കെടുത്തിരുന്നില്ല. മേയർ എം.കെ. വർഗീസായിരുന്നു ഉദ്ഘാടകൻ.
കോർപറേഷൻ ഇടതു ഭരണത്തിലെ അധികാരധൂർത്തിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് ലേണിംഗ് സിറ്റി പ്രഖ്യാപനത്തിന് പതിനൊന്നേ കാൽ ലക്ഷം രൂപ ചെലവഴിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്രയധികം തുക ചെലവഴിച്ച് എന്ത് പ്രഖ്യാപനമാണ് മേയർ നടത്തിയതെന്ന് പറയണമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു.
ചെലവഴിച്ച തുകയ്ക്ക് മൂന്ന് പേർക്ക് വീട് വയ്ക്കാൻ കോർപറേഷന് ധനസഹായം നൽകാമായിരുന്നു. പരിപാടിയുടെ പേരിൽ നടന്നത് ധൂർത്ത് മാത്രമല്ല, പൊതുപണം വഴിവിട്ട് ചെലവഴിക്കുകയും ചെയ്തെന്നാണ് വ്യക്തമാകുന്നത്. വിജിലൻസ് അന്വേഷണം വേണമെന്നും ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജോൺ ഡാനിയൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |