തൃശൂർ: ഈ മാസം ഒൻപത് മുതൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കമാകുമ്പോൾ, വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരുമെല്ലാം പരീക്ഷാച്ചൂടിലാണ്. രാത്രി ക്‌ളാസുകൾ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളിലും നിർബന്ധമായി നടത്തണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്.
ഭൂരിഭാഗം സ്‌കൂളിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകാനും ക്‌ളാസ് കഴിഞ്ഞ് വീട്ടിലെത്തിക്കാനും ജനപ്രതിനിധികളും പി.ടി.എയും തദ്ദേശസ്ഥാപനങ്ങളും മുന്നിലുണ്ട്. അതുകൊണ്ട് രാത്രി ക്‌ളാസ് ഈ വർഷവും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ തുടങ്ങിയിരുന്നു. പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷകളും ഒപ്പമുണ്ട്. ഹയർ സെക്കൻഡറി പരീക്ഷകളുടെ പിന്നാലെ സ്‌കൂളുകളിലെ വാർഷിക പരീക്ഷകളും നടക്കും. കൊവിഡിലെ ഓൺലൈൻ പഠനരീതിയോട് കൂടുതൽ അടുപ്പം പുലർത്തി, വിഡിയോയുടെ സഹായത്തോടെ ക്ലാസ് കണ്ടും കേട്ടും പഠിക്കുന്ന കുട്ടികൾ കൂടിവരികയാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. വൈറ്റ് ബോർഡ് ഉപയോഗിച്ച് ചിത്രീകരണത്തോടെയും പഠിക്കുന്നവരുണ്ട്.
വിശ്രമവും പ്രധാനം
അന്തരീക്ഷത്തിലെ ചൂടും പടർന്നുപിടിക്കുന്ന പനിയും പഠനഭാരവും മൊബൈൽ ഉപയോഗവും കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. അതുകൊണ്ട് വിശ്രമവും അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ജ്യൂസ് അടക്കം പാനീയങ്ങൾ കഴിച്ച് ശാരീരിക - മാനസിക ആരോഗ്യം നിലനിറുത്താനും ശ്രദ്ധിക്കണം. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം അനിവാര്യമാണ്. വലിച്ചുവാരിയുള്ള ഭക്ഷണവും ഇടനേരങ്ങളിലെ ആഹാരവും നല്ലതല്ല.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കൊപ്പം
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നടത്തിയ ഒപ്പം ഒപ്പത്തിനൊപ്പം ക്യാമ്പ് പീച്ചിയിൽ സമാപിച്ചു. ശനിയാഴ്ച രാത്രി ആരംഭിച്ച ക്യാമ്പിൽ പി.പി.പ്രകാശ്ബാബു, പി.ജി.ഹരീഷ് എന്നിവർ ക്ലാസെടുത്തു. ജീവിതവിജയത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച്, പത്താം ക്ലാസ് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് കളക്ടർ ഹരിത വി.കുമാർ പറഞ്ഞു.
സാമൂഹികമായ പിന്നാക്കാവസ്ഥയിൽ നിന്നും മുന്നേറാൻ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാന മാർഗ്ഗം.
പി.കെ.ഡേവിസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ജില്ലകളിലെ പ്രധാന അദ്ധ്യാപകരുടെ യോഗം വിളിച്ചിരുന്നു. എല്ലാ സ്‌കൂളിലും രാത്രിക്‌ളാസുകൾ ഫലപ്രദമായി നടക്കുന്നുണ്ട്. വ്യത്യസ്ത മാതൃകകളാണ് ഓരോ സ്‌കൂളും രാത്രിക്‌ളാസ് നടത്തിപ്പിനായി സ്വീകരിക്കുന്നത്.
ടി.വി.മദനമോഹനൻ
ഡി.ഡി.ഇ
പത്താം തരം കടക്കാൻ
34,334 പേർ
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മൂന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് 34,334 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 262 കേന്ദ്രങ്ങളാണുള്ളത്. ചെറുതുരുത്തി കലാമണ്ഡലം ഉൾപ്പെടെ രണ്ട് സ്പെഷ്യൽ കേന്ദ്രങ്ങൾ ഉൾപ്പെടെ 264 കേന്ദ്രങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന സർക്കാർ വിദ്യാലയം എരുമപ്പെട്ടി ഗവ. സ്കൂളാണ്.
കേന്ദ്രങ്ങൾ - കുട്ടികൾ
തൃശൂർ - 88 - 9,541
ഇരിങ്ങാലക്കുട - 83 - 10,415
ചാവക്കാട് - 91 - 14,378
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |