തൃശൂർ: മറൈൻ കോഴ്‌സിന് ശേഷം ഗുജറാത്ത് ഷിപ്പ് യാർഡിലെ ജോലിയുപേക്ഷിച്ച് മുല്ലക്കൃഷിക്കിറങ്ങിയ കൊരട്ടി മാമ്പ്ര കോലോത്തോട്ടത്തിൽ സൂരജിന്റെ (31) ജീവിതത്തിനിപ്പോൾ മുല്ലപ്പൂവിന്റെ സുഗന്ധം. വേനൽ കടുക്കുമ്പോൾ സൂരജ് രാമകൃഷ്ണന്റെ മനസ് തണുക്കും. രണ്ടരയേക്കറിലെ കുറ്റിമുല്ലക്കൃഷിയിൽ കൂടുതൽ വിളവുണ്ടാകുക അപ്പോഴാണ്. പ്രത്യേകിച്ചും ഏപ്രിലിൽ.
സ്വന്തമായുള്ള ഒരേക്കറിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമാണ് കൃഷി. ചെലവ് കിഴിച്ച് ഏക്കറിന് പ്രതിമാസം 20,000 മുതൽ 40,000 വരെ കിട്ടും. രണ്ടരയേക്കറിലെ വിളവ് കൊണ്ട് വിവാഹ, ഉത്സവ സീസണിൽ ഒരു ലക്ഷം വരെ സമ്പാദിക്കാം. പൂവിപണിയിലെ വില വ്യതിയാനം പ്രവചിക്കാനാകില്ലെങ്കിലും ഏപ്രിലിലെ നല്ല വിളവ് മുതലാക്കാം. ഫെബ്രുവരി മുതൽ മേയ് വരെയാണ് സീസൺ. പിന്നീടുള്ള മഴയും ഡിസംബർ ജനുവരിയിലെ മഞ്ഞും പ്രതികൂലമാണ്.
കാർഷിക കുടുംബാംഗമായതിനാൽ പഠനകാലത്തേ കൃഷിയിൽ തത്പരനായിരുന്നു. മുല്ലക്കൃഷിയിലേക്ക് തിരിഞ്ഞിട്ട് 11 വർഷമായി. അഞ്ച് വർഷമായി നല്ല നിലയിലായിട്ട്. കടകളിൽ വിൽക്കും. വിവാഹങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. ക്ഷേത്രാവശ്യങ്ങൾക്കും ഉത്സവങ്ങൾക്കും ഓർഡറുണ്ടാകും. നട്ട് ഒരു മാസത്തിനുള്ളിൽ പൂത്ത് തുടങ്ങുന്ന ചെടികളിൽ നിന്ന് 15 വർഷം വിളവെടുക്കാം. കൃത്യമായി മരുന്നും വളവും നനയും നൽകണം.
തുടങ്ങിയത് പത്ത് സെന്റിൽ
അയൽവാസികളായ തമിഴ്‌നാട്ടുകാരുടെ പ്രോത്സാഹനത്തിൽ സൂരജിന്റെ അമ്മ സിനി പത്ത് സെന്റിൽ തുടങ്ങിയ കൃഷി സൂരജ് വ്യാപിപ്പിച്ചു. ഏതാനും പേരുടെ സഹായത്തോടെ സൂരജ് തന്നെ വിൽക്കുന്നു. വർഷങ്ങളുടെ പരിചയമുള്ളതിനാൽ പലരും നേരിൽ ബന്ധപ്പെടും. സഹായിക്കാൻ ഭാര്യ ശിൽപ്പയുണ്ട്. മകൻ ഷിൻവൈ (2).
പ്രതിമാസം 100 കിലോ വരെ
(പ്രതിമാസം, ഏക്കറിന്)
ഉത്പാദനം 50-100 കിലോ
വില 500-700 (കിലോയ്ക്ക്)
വരുമാനം ശരാശരി 30,000-50,000
ഏപ്രിലിൽ 50,000
കടകളിലെ വിൽപ്പന കൊണ്ട് കൂടുതൽ വരുമാനമുണ്ടാകില്ല. വിവാഹ, ഉത്സവ ഓർഡറുകളാണ് ലാഭകരം.
സൂരജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |