ചാലക്കുടി: കാലടി പ്ലാന്റേഷൻ കോർപറേഷന്റെ വെറ്റിലപ്പാറയിലെ കശുമാവിൻ തോട്ടത്തിൽ പുലി, പശുക്കിടാവിനെ വകവരുത്തി മരത്തിനു മുകളിലെത്തിച്ചു. അതിരപ്പിള്ളി ഒന്നാം ബ്ലോക്കിൽ പള്ളിക്ക് പിൻഭാഗത്തെ വലിയ മരക്കൊമ്പിലാണ് പശുക്കുട്ടിയുടെ ജഡം കണ്ടത്. ഇന്നലെ രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് ആദ്യം കണ്ടത്.
മരത്തിനു മുകളിലിരുന്ന് പശുവിനെ ഭക്ഷിക്കുന്ന പുലിയ കണ്ട തൊഴിലാളികൾ ആദ്യം അമ്പരന്നു പിൻമാറി. തുടർന്ന് കൂടുതൽ തൊഴിലാളികളെത്തി ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി ഇറങ്ങി ഉൾക്കാട്ടിലേക്ക് ഓടിപ്പോയി. വഞ്ചിക്കടവ് പരിസരത്തെ കാർത്തുവിന്റേതാണ് പശു.
വീട്ടുമുറ്റത്തു നിന്ന പശുവിനെ കൊന്ന് പുലി കൊണ്ടുപോയത് കാർത്തു അറിഞ്ഞിരുന്നില്ല. സംഭവത്തോടെ തോട്ടം തൊഴിലാളികൾ അങ്കലാപ്പിലാണ്. ഏതാനും മാസങ്ങളായി പുലിശല്യത്തിന് കുറവുണ്ടായിരുന്നു. ആറുവർഷം മുമ്പും പതിനഞ്ചാം ബ്ലോക്കിൽ ഇത്തരത്തിൽ മരത്തിനു മുകളിൽ ചത്ത പശുവിനെ കണ്ടെത്തിയിരുന്നു. അന്ന് പുലിയെ കണ്ടെത്താനായിരുന്നില്ല.
പ്ലാന്റേഷൻ കൃഷിയിടങ്ങളിൽ ആനശല്യവും പതിവാണ്. വിവരമറിഞ്ഞ് അതിരപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പുഴയോരത്ത് ചീങ്കണ്ണിയുടെ തൊട്ടടുത്ത് നിന്ന് വസ്ത്രം കഴുകിയതിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം ലഭിച്ചയാളാണ് പശുവിന്റെ ഉടമ കാർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |