തൃശൂർ: വീട്ടിലെ തെങ്ങും കവുങ്ങും നന്നാക്കാൻ പണിക്കാരെ കിട്ടാതായപ്പോൾ, ജ്യോതിലക്ഷ്മി (46) തളപ്പുണ്ടാക്കി കവുങ്ങിൽ കയറിനോക്കി. ആദ്യമൊക്കെ വഴുതി. പിന്നീട് താളം വീണ്ടെടുത്ത കുന്നംകുളം വെള്ളറക്കാട് കണിശ്ശേരി വീട്ടിൽ ജ്യോതിലക്ഷ്മി കവുങ്ങിൻ്റെ മുകളിലെത്തി ചാഞ്ഞ് തൊട്ടടുത്ത തെങ്ങിൻ്റെ മണ്ടയിലും കയറി അതിലൂടെ താഴെയിറങ്ങി.
ആത്മവിശ്വാസമായപ്പോൾ നേരിട്ട് തെങ്ങിൽ കയറിത്തുടങ്ങിയ ജ്യോതിലക്ഷ്മി ഇപ്പോൾ മണ്ണുത്തി വെറ്ററിനറി കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ അസിസ്റ്റാൻ്റാണ്. താത്പര്യമുള്ള വിദ്യാത്ഥികളെ തെങ്ങുകയറ്റം പഠിപ്പിക്കുന്നു. പണിക്കാരെ കിട്ടാതെ വലഞ്ഞ പരിസരവാസികൾക്കും സൗജന്യമായി തേങ്ങയിട്ടുകൊടുത്ത ജ്യോതി കവുങ്ങിലും പനയിലും മാവിലുമൊക്കെ കയറും. ഇതുവരെ 1500 തവണ തെങ്ങിൽ കയറിട്ടുണ്ടാകും. കൂടുതലും വീട്ടിലെ തെങ്ങുകളിലാണ് കയറിയിട്ടുള്ളത്. അതിഥികൾക്ക് കരിക്കും ഉത്സവങ്ങൾക്ക് പൂക്കുലയും വെട്ടാനും കയറിയിട്ടുണ്ട്. യന്ത്രം വേണ്ട. പതിനഞ്ചാം വയസിലായിരുന്നു തുടക്കം. തറവാട്ടിൽ 30 തെങ്ങും 270 കവുങ്ങുമുണ്ടായിരുന്നു. എലിശല്യമുണ്ടായപ്പോഴാണ് നന്നാക്കാൻ പണിക്കാരെ തേടിയത്. കിട്ടാതായപ്പോൾ ജോലിയേറ്റെടുത്തു. വിദഗ്ദ്ധയായതോടെ നാട്ടിലും വീട്ടിലും താരമായി. സ്വന്തമായുള്ള ഒരേക്കറിൽ കൊവിഡ്കാലം വരെ കദളിവാഴ കൃഷിയുണ്ടായിരുന്നു. പോത്ത് വളർത്തലിലും സജീവമായിരുന്നു.
യു ട്യൂബിൽ നിന്നും പഠനം
ബിരുദധാരിയായ ജ്യോതി കമ്പ്യൂട്ടറും (പി.ജി.ഡി.സി.എ) പഠിച്ചിട്ടുണ്ട്. കുന്നംകുളം പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറായിരുന്നു. വിയ്യൂർ ജയിലിലെ അന്തേവാസകളെയും കമ്പ്യൂട്ടർ പരിശീലിപ്പിച്ചിട്ടുണ്ട്. വെറ്ററിനറി കോളേജിൽ യന്ത്രമുപയോഗിച്ച് പുല്ലുവെട്ടിയത് ജ്യോതിയാണ്. പഠിച്ചതാകട്ടെ യു ട്യൂബിൽ നിന്നും. ശുചീകരണത്തിനായി കിണറ്റിലുമിറങ്ങും. കുറച്ച് പ്ളംബിംഗുമറിയാം. സമയമുള്ളപ്പോൾ ആവശ്യക്കാർക്ക് കമ്പ്യൂട്ടർ ഡിസെെനിംഗും ടെെപ്പിംഗും ചെയ്തുകൊടുക്കും. മകൾ: നിരഞ്ജന ബി ടെക്കിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി.
പണിക്കാർ ചെയ്യുന്നത് കണ്ടും യു ട്യൂബ് വഴിയുമാണ് പലതും പഠിച്ചത്. ഒഴിവുസമയം പാഴാക്കാറില്ല.
ജ്യോതിലക്ഷ്മി
ഇത്തരം ജോലികളിൽ സ്ത്രീകൾ ശോഭിക്കുന്നത് സന്തോഷകരമാണ്. കഠിനമായി പ്രയത്നിക്കുന്ന ജ്യോതിക്ക് സമർപ്പണവുമുണ്ട്.
ഡോ.ബേബി ശാലിനി
മേധാവി, ഫിസിക്കൽ എജ്യുക്കേഷൻ,
വെറ്ററിനറി കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |