തൃശൂർ: തൃശൂരിന് "സസ്‌നേഹം" സമ്മാനിച്ച് കളക്ടർ ഇനി കുട്ടനാടൻ ഭൂമികയിലേക്ക്. ഭരണപരമായ ചുമതലകൾക്കിടയിൽ പാട്ടും നൃത്തവും മറ്റ് സാംസ്‌കാരിക പരിപാടികളിലും നിറസാന്നിദ്ധ്യമായ കളക്ടർ ഹരിത വി.കുമാർ കൊവിഡിന്റെ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ചുമതലയേറ്റത്.
കൊവിഡ് വ്യാപനം തടയുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് അവരുടെ സ്വപ്ന പദ്ധതിയായ "സസ്‌നേഹം തൃശൂർ കൂടെയുണ്ട്" സംസ്ഥാന തലത്തിൽ ശ്രദ്ധേയമായി. അവരുടെ ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കാനും കളക്ടർ എന്ന നിലയിൽ ഇടപെട്ടു. മറ്റ് ജില്ലകളിലും ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
വിവാദങ്ങളെ അകറ്റി നിറുത്തിയാണ് കഴിഞ്ഞ 18 മാസമായി ഭരണസംവിധാനം മുന്നോട്ട് കൊണ്ടുപോയത്. നേരത്തെ ഒരു വർഷം സബ് കളക്ടറായി ജോലി ചെയ്ത അനുഭവം കളക്ടറായെത്തിയപ്പോൾ ഏറെ ഗുണം ചെയ്തതായി അവർ പറഞ്ഞു. പാലക്കാട് ഭാഗത്തേക്കുള്ള യാത്രാ ദുരിത പരിഹാരത്തിന് അറുതിയായ കുതിരാൻ തുരങ്കനിർമ്മാണം വളരെ പെട്ടെന്ന് പ്രാവർത്തികമാക്കാനായി.
21 വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസായി പരിവർത്തിപ്പിക്കാൻ ഇക്കാലയളവിലായി. കോളനികൾ, അനാഥ അഗതി മന്ദിരങ്ങൾ, നിർമ്മാണം നടക്കുന്ന വിവിധ സൈറ്റുകൾ തുടങ്ങിയവ പ്രതിവാരം സന്ദർശിച്ചിരുന്നു.
ആലപ്പുഴയിൽ ജനകീയ ഇടപെടലോടെ ഏറെ ശ്രദ്ധ നേടിയ കൃഷ്ണ തേജയാണ് പുതിയ കളക്ടർ.
18 മാസം 17,000 പട്ടയം
കൂടുതൽ പട്ടയം വിതരണം ചെയ്ത കാലം.
ആയിരക്കണക്കിന് മലയോര പട്ടയങ്ങൾ
ഒട്ടനവധി കടമ്പകൾ കടന്ന് കൂടുതൽ വനഭൂമി പട്ടയം നൽകിയ ജില്ലയായി
പിന്നണി ഗായിക !
മടങ്ങുന്നത് പിന്നണി ഗായിക എന്ന ബഹുമതിയോടെ
മോഹൻ സിത്താര ഈണം പകർന്ന ഗാനത്തിന് പിന്നണി ഗായികയായി
ജില്ല റവന്യൂ കലോത്സവത്തിൽ തിരുവാതിര കളിച്ച് കളക്ടറുടെ ടീം ജേതാക്കളായി.
തിരുവമ്പാടി ക്ഷേത്രത്തിൽ അടക്കം കച്ചേരി അവതരിപ്പിച്ചു.
തൃശൂർ വിടുന്നതിൽ ഏറെ വിഷമമുണ്ട്. എന്നിരുന്നാലും പ്രവർത്തന കാലയളവിൽ 17,000 പേർക്ക് പട്ടയം നൽകാനായി. തൃശൂർ എനിക്ക് നിറയെ സ്നേഹം സമ്മാനിച്ചു
ഹരിത വി.കുമാർ
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |