SignIn
Kerala Kaumudi Online
Thursday, 25 April 2024 12.24 PM IST

എരിഞ്ഞും പുകഞ്ഞും മാലിന്യപ്രശ്നം, പ്രതിഷേധപ്പുകമറയിൽ കോട്ടപ്പുറം പ്ളാൻ്റ്

kotta-

തൃശൂർ: ശക്തൻ സ്റ്റാൻഡിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യമല രണ്ട് മാസത്തിനകം ഒഴിവാക്കാൻ നൂറ് തൊഴിലാളികളെ നിയോഗിക്കാൻ കോർപറേഷൻ തീരുമാനിച്ചെങ്കിലും, കോട്ടപ്പുറത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിനെ ചൊല്ലിയുളള പ്രതിഷേധം തലവേദനയാകുന്നു.

പ്ലാന്റ് ജനങ്ങളെ അണിനിരത്തി തടയുമെന്ന് പ്രതിപക്ഷ കൗൺസിലർമാരോടൊപ്പം സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ടി.എൻ.പ്രതാപൻ എം.പിയും നിർദ്ദിഷ്ട സ്ഥലത്തെത്തി. തൃശൂരിന്റെ ഹൃദയസ്ഥാനമായ കോട്ടപ്പുറത്ത് ഫ്‌ളാറ്റ് സമുച്ചത്തിന്റെയും, വീടുകളുടെയും, വൈദ്യുതി ഭവന്റെയും, നടുവിൽ സ്റ്റെപ്പേജ് സീവറേജ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. 90 സെന്റ് സ്ഥലത്തെ പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ശക്തൻ ബസ് സ്റ്റാൻഡിനടുത്ത് മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്ന് ക്‌ളീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ മാലിന്യനീക്കം തുടങ്ങിയിരുന്നു. മാലിന്യം തെരുവിൽ വലിച്ചെറിയുന്ന പ്രവണത കുറഞ്ഞുവെന്നാണ് കോർപറേഷൻ ഭരണനേതൃത്വം അവകാശപ്പെടുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിന് ബയോബിൻ വിതരണം ചെയ്യുന്നത് വർഷങ്ങൾക്ക് മുമ്പേ കോർപറേഷൻ ആരംഭിച്ചിരുന്നു. കഴിഞ്ഞദിവസം അവതരിപ്പിച്ച കോർപറേഷൻ ബഡ്ജറ്റിൽ മുഴുവൻ വീടുകളിലും ബയോബിൻ സൗജന്യമായി നൽകുന്ന പദ്ധതിയുണ്ട്.

86,604 വീടുകളിൽനിന്നും 15,000 സ്ഥാപനങ്ങളിൽ നിന്നും ഇതുവഴി മാലിന്യം ശേഖരിക്കും. ശുചിത്വ മിഷന്റെയും കേരള സർക്കാരിന്റെയും നിർദേശപ്രകാരം മാലിന്യശേഖരണം ഉറപ്പുവരുത്തുന്നതിന് ക്യൂ ആർ കോഡ് പതിക്കൽ ആരംഭിച്ചിട്ടുണ്ട്. ഹരിതസുന്ദര നഗര ലക്ഷ്യത്തിനായി 241 കോടിയുടെ പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് ഓർഗാനിക് വേസ്റ്റ് കൺവർട്ടർ മൂന്ന് സ്ഥലത്ത് സ്ഥാപിക്കുമെന്നും ഉറവിടത്തിൽ മാലിന്യം വേർതിരിച്ച് പുനർനിർമിക്കുന്ന പദ്ധതി കാര്യക്ഷമമാക്കുമെന്നും ബഡ്ജറ്റിലുണ്ട്.

200 കോടി എന്തു ചെയ്തു ?

കഴിഞ്ഞ സാമ്പത്തിക വർഷം 200 കോടി രൂപ മാലിന്യ സംസ്‌കരണത്തിന് കോർപറേഷൻ ചെലവാക്കിയതായി ബഡ്ജറ്റ് രേഖകളിൽ പറയുന്നുണ്ടെന്നും ഈ പണം എന്താണ് ചെയ്തതെന്ന് എൽ.ഡി.എഫ് ജില്ലാ നേതൃത്വം അന്വേഷിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ജാേസ് വള്ളൂർ ചോദിച്ചു. വിജിലൻസ് അന്വേഷണം നടത്താൻ ധൈര്യമുണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണം. ട്രീറ്റ്‌മെന്റ് പ്ലാന്റിനായി കോടികൾ മുടക്കി വാങ്ങിയ സ്ഥലത്ത് പോലും മാലിന്യ പ്ലാന്റ് പണിയുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

കോട്ടപ്പുറത്ത് ഒരു കാരണവശാലും പ്‌ളാന്റ് അനുവദിക്കില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും.

രാജൻ ജെ.പല്ലൻ

പ്രതിപക്ഷനേതാവ്

കാമറകളുണ്ടോ ?

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും പിടികൂടാനും കാമറ സ്ഥാപിക്കുന്നതിന് പല തദ്ദേശസ്ഥാപനങ്ങളും തുടക്കം കുറിച്ചിരുന്നു. വാഹനങ്ങളുടെ നമ്പർ കൃത്യമായി തിരിച്ചറിയാൻ കഴിയും വിധം കാമറകൾ സൗരോർജ്ജ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ദേശീയ-സംസ്ഥാനപാതകളിൽ ഹരിത കേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൊലീസും നിയമലംഘകരെ പിടികൂടാൻ നടപടി കടുപ്പിച്ചിരുന്നു. നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയ പലയിടങ്ങളിലും കാമറകളില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MALINYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.